കല്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ലെന്നും കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണിത്. പഴകിയ ഭക്ഷണവും ഗുണമേന്മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. ഞായറാഴ്ച പുഞ്ചിരിമട്ടം (149) മുണ്ടക്കൈ (125), സ്‌കൂള്‍ പരിസരം (723), ചൂരല്‍മല ടൗണ്‍ (186), വില്ലേജ് ഏരിയ (75), പുഴയുടെ താഴ് വാരം (42) എന്നിങ്ങനെ ആറു സോണുകളില്‍ വിവിധ സേനകളില്‍നിന്നായി 1300 പേരും 188 ടീമുകളായി 1705 വളന്റിയര്‍മാരുമാണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്. 3600 പേര്‍ക്കുള്ള പ്രഭാത ഭക്ഷണവും 5500 പേര്‍ക്കുള്ള ഉച്ചഭക്ഷണവും ഇവര്‍ക്കായി എത്തിച്ചു. നാല് ജീപ്പിലും ഒരു മിനി ലോറിയിലുമായി ആവശ്യമായ വെള്ളവും എത്തിച്ചിട്ടുണ്ട്. ഓരോ സോണുകളിലേക്കും പ്രത്യേകം വാഹനങ്ങളിലാണ് ഭക്ഷണം എത്തിച്ചത്. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ സജ്ജീകരിച്ച പൊതു അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണവും വിവിധ സന്നദ്ധ സംഘടനകളും മറ്റും കളക്ഷന്‍ പോയിന്റുകളില്‍ എത്തിച്ച ഭക്ഷണവുമാണ് വിതരണം ചെയ്തതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനകളെ വിലക്കിയതിന് പിന്നാലെ ഞായറാഴ്ചത്തെ ഭക്ഷണവിതരണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉള്‍പ്പെടെ ലഭിച്ചില്ലെന്നായിരുന്നു പരാതി. ആവശ്യമായ വെള്ളം ലഭിച്ചില്ലെന്നും കഴിക്കാന്‍ ലഭിച്ച ബ്രഡ് കേടായതാണെന്നും ആരോപണമുണ്ടായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് എന്ന സന്നദ്ധസംഘടന നടത്തിവരുന്ന ഊട്ടുപുരയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
77 1 minute read