BREAKINGINTERNATIONALNATIONAL

മഴക്കെടുതി വിലയിരുത്താനെത്തിയ മന്ത്രി പൊന്മുടിക്ക് നേരെ ചെളിയേറ്; പരിഗണന ചെന്നൈയ്ക്ക് മാത്രമെന്ന് പരാതി

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.
നാശനഷ്ടങ്ങള്‍ വിലയിരുത്താനായി എത്തിയ മന്ത്രി കാറില്‍ നിന്ന് ഇറങ്ങിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാറില്‍ നിന്ന് പുറത്തിറങ്ങാതെ നാട്ടുകാരോട് മഴക്കെടുതിയെ കുറിച്ച് ചോദിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. മകനും കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സര്‍ക്കാര്‍ ചെന്നൈയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് വിഴുപ്പുറത്തുണ്ടായത്. ജില്ലയില്‍ 51 സെന്റീമീറ്റര്‍ വരെ മഴ പെയ്ത പ്രദേശങ്ങളുണ്ട്. വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി. കാര്‍ഷിക മേഖലയില്‍ അതിരൂക്ഷമായ നാശനഷ്ടമുണ്ടായി. തമിഴ്നാട് സര്‍ക്കാര്‍ ദുരിതാശ്വാസ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പൊന്മുടിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഡിഎംകെക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് ഡിഎംകെയ്ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. ചെന്നൈയ്ക്കപ്പുറമുള്ള ജില്ലകളിലെ മഴക്കെടുതി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അണ്ണാമലൈ വിമര്‍ശിച്ചു.
മിഴ്‌നാട്ടില്‍ വലിയ നാശമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയില്‍ 12 പേര്‍ മരിക്കുകയും 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും ചെയ്തു. ഇതോടൊപ്പം 2.11 ലക്ഷം ഹെക്റ്റര്‍ കാര്‍ഷിക ഭൂമിയും വെള്ളത്തില്‍ മുങ്ങി. 9,500 കിലോമീറ്റര്‍ റോഡുകള്‍, 1,847 പാലങ്ങള്‍, 417 ടാങ്കുകള്‍, 1,649 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍, 23,664 വൈദ്യുതി പോസ്റ്റുകള്‍, 997 ട്രാന്‍സ്‌ഫോര്‍മറുകള്‍, 4,200 അങ്കണവാടി കേന്ദ്രങ്ങള്‍, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, 5,936 സ്‌കൂള്‍ കെട്ടിടങ്ങള്‍, 381 കമ്യൂണിറ്റി ഹാളുകള്‍, 623 വെള്ളവിതരണ പദ്ധതികള്‍ തുടങ്ങിയവയെല്ലാം നശിച്ചതായാണ് കണക്ക്.

Related Articles

Back to top button