BREAKINGKERALA

വയനാട് പുനരധിവാസം ചര്‍ച്ചയാക്കി സഭ; കേന്ദ്രത്തിനെതിരെ ടി സിദ്ദിഖ്; സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് ശൈലജ

തിരുവനന്തപുരം: നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചര്‍ച്ച തുടങ്ങി. കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തില്‍ കാണുന്നില്ല. ദുരന്ത ബാധിതര്‍ക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്നയാള്‍ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 200 മി.മി മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു.
പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാ പൈസ അനുവദിച്ചില്ല.
ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാര്‍ ചോദിക്കുന്നു. ദുരിത ബാധിതര്‍ ഇപ്പോഴും കടക്കെണിയിലാണ്. വായ്പാ ബാധ്യതകളില്‍ തീരുമാനം ആയില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. നേരം വൈകാതെ പുനരധിവാസം നടപ്പാക്കണം. ഏറ്റെടുക്കുന്ന തോട്ടഭുമി നിയമക്കുരുക്കിലല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് അവസാനിപ്പിച്ചതാണ് തെരച്ചില്‍. പിന്നീട് ഒരു ദിവസം മാത്രമാണ് തെരച്ചില്‍ നടത്തിയത്. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിനും നിര്‍ണായകമാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് കെ കെ ശൈലജ എംഎല്‍എ സഭയില്‍ പറഞ്ഞു. വയനാട്ടില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. എല്ലാം ഉചിത സമയത്ത് ഏകോപിപ്പിച്ചു. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനം ലോകത്തിന് മാതൃകയാണ്. പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് എന്ത് കിട്ടിയെന്നും കെ കെ ശൈലജ ചോദിച്ചു. ഓരോ സംസ്ഥാനങ്ങളോടും ഓരോ സമീപനം ശരിയല്ല. അടിയന്തര സഹായം മുഴുവനായും അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈലജ വിമര്‍ശിച്ചു.

Related Articles

Back to top button