BREAKINGINTERNATIONAL

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കടലില്‍ തള്ളിയിട്ട് കൊന്നു; ഭര്‍ത്താവിന് വധശിക്ഷ

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയെ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ഭാര്യയെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഭര്‍ത്താവ് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം നടത്തിയത്. കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 21 -ന് ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലീ എന്ന 47 -കാരനാണ് ഭാര്യയെ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. 2021 -ല്‍ നടന്ന കുറ്റകൃത്യത്തിന്റെയും കോടതി വിധിയുടെയും വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. കഴിഞ്ഞ ഡിസംബറില്‍ ലിയോണിംഗ് ഹയര്‍ പീപ്പിള്‍സ് കോടതി മനഃപൂര്‍വമായ നരഹത്യയ്ക്ക് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും. ശിക്ഷ നടപ്പാക്കിയോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2021 മെയ് 5 ന്, വടക്ക് – കിഴക്കന്‍ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനില്‍ നിന്ന് കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ യാന്റായിയിലേക്ക് ഒരു ഫെറിയില്‍ യാത്ര ചെയ്യവേയാണ് ഇയാള്‍ ഭാര്യയെ കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍, ലീ തളര്‍ന്നു വീഴുകയും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പോലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് കൊലപാതകം തന്നെയെന്ന് വ്യക്തമായത്. കൂടാതെ പരിശോധനയില്‍ യുവതിയുടെ മുഖത്ത് ചതഞ്ഞ പാടുകളും മറ്റും കണ്ടെത്തി.
ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് പോലീസില്‍ നിന്ന് വാങ്ങാന്‍ ലീ കാണിച്ച തിടുക്കവും പോലീസിന്റെ സംശയം ബലപ്പെടുത്തി. അന്വേഷണത്തില്‍ ഇയാള്‍ ഷാങ്ഹായില്‍ ഒരു റെസ്റ്റോറന്റ് നടത്തിയിരുന്നതായും ഈ ബിസിനസില്‍ വലിയ കടബാധ്യത നേരിടുന്നതായും പോലീസ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തുന്നതിന് ആറുമാസം മുന്‍പാണ് അതീവ രഹസ്യമായി ലീ തന്റെ റസ്റ്റോറന്റിലെ ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ 46 -കാരിയെ വിവാഹം കഴിച്ചത്. ഒരു മില്യണ്‍ യുവാന്‍ (US$ 1,40,000) കടബാധ്യതയുള്ള ലി, വിവാഹത്തിന് രണ്ട് മാസത്തിന് ശേഷം ഭാര്യക്ക് നാല് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങി സ്വയം നോമിനി ആകുകയും ചെയ്തു. ഭാര്യ അപകടത്തില്‍ മരണപ്പെട്ടാല്‍ പോളിസി മാനദണ്ഡങ്ങള്‍ പ്രകാരം നാലു പോളിസികളില്‍ നിന്നുള്ള നഷ്ടപരിഹാരമായി ഇയാള്‍ക്ക് മൊത്തം 12 ദശലക്ഷം യുവാന്‍ (1.6 ദശലക്ഷം യുഎസ് ഡോളര്‍) ലഭിക്കും. ഈ ഭീമമായ തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലിയുടെ ക്രൂരകൃത്യം. കൂടാതെ ഇയാള്‍ക്ക് 19 -കാരിയായ ഒരു കാമുകിയുള്ളതായും പോലീസ് കണ്ടെത്തി. താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാന്‍ ലീ നിരന്തര ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞ ഡിസംബറില്‍ കോടതി ഇയാളുടെ വധശിക്ഷ ശരി വയ്ക്കുകയായിരുന്നു.

Related Articles

Back to top button