BREAKINGKERALA

സിപിഎം ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് ഷാജി; സുപ്രീംകോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളിയെന്ന് പരിഹാസം

ദുബൈ: സിപിഎമ്മിനെതിരെ മുസ്ലിം ലീ?ഗ് നേതാവ് കെ എം ഷാജി. പ്ലസ്ടു കോഴക്കേസില്‍ ഹൈക്കോടതി വിധിക്ക് ശേഷം സിപിഎമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്നാണ് കെ എം ഷാജിയുടെ ആരോപണം. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. തനിക്കെതിരായ കേസിലെ വിധിയില്‍ സുപ്രീംകോടതി മുഖ്യമന്ത്രിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തതെന്നും കേസ് വിജയിക്കല്‍ അല്ലായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്നും ഷാജി വിമര്‍ശിക്കുന്നു. പല തവണ കായികമായി ആക്രമിക്കാന്‍ ശ്രമം നടന്നെന്നും ഷാജി ആരോപിക്കുന്നു.
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.
2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുസ്ലിംലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇത് പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു. പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് ഈ കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles

Back to top button