BREAKINGKERALA
Trending

ഹേമകമ്മിറ്റി മൊഴികള്‍: 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് കേരളം

ന്യൂ ഡല്‍ഹി : ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ 40 സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുവാനാണ് പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 26 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ 14 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ നാല് കേസുകളില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ അന്വേഷണം പുരോഗമിക്കുക ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെ ന്യായീകരിച്ച് കേരളം. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സത്യവാങ്മൂലം ഫയല്‍ ചെയ്ത്.
ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആകില്ലെന്നായിരുന്നു സജിമോന്റെ വാദം. എന്നാല്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യം നടന്നുവെന്ന് ബോധ്യമായാല്‍ ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശരിയായ അന്വേഷണം നടന്നാല്‍ മാത്രമേ ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണോ, കള്ളമാണോ എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളുവെന്ന് സംസ്ഥാനസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത് എങ്കിലും, കമ്മിറ്റിയുടെ പ്രവര്‍ത്തനം അതില്‍ മാത്രം ഒതുക്കി നിറുത്തണമെന്ന് പറയാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കമ്മിറ്റിക്ക് മൊഴി നല്‍കിയ യുവതിയും സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയുടെ ഹര്‍ജി സജിമോന്‍ പാറയലിന്റെ ഹര്‍ജിക്ക് ഒപ്പം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. 19-ാം തീയതിയാണ് ഹര്‍ജികള്‍ സുപ്രീംകോടതി ഇനി പരിഗണിക്കുന്നത്.

Related Articles

Back to top button