NRI

പ്രവാസികളിൽ നിന്ന് ക്വറന്‍റീൻ ചിലവ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രവാസികൾ ക്വാറന്‍റീൻ ചിലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ഇത്തരമൊരു നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. .നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. അവരോടുള്ള അവഹേളനമാണിത്. കേരളീയർക്ക് അപമാനമായ നടപടിയെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിലൂടെ ആരോപിച്ചു.

കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല.പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണമെന്നും അവരില്‍ നിന്ന് ക്വാറന്റീന്‍ തുക ഈടാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്ന പ്രവാസികൾക്ക് ഇനി മുതൽ ക്വറന്റീൻ സൗകര്യങ്ങൾ സൗജന്യമായി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ ക്വറന്റീൻ കേന്ദ്രങ്ങളിൽ ഏഴുദിവസം താമസിക്കുന്നതിന്റെയും ഭക്ഷണത്തിന്റെയും അടക്കം ചെലവുകൾ മടങ്ങി വരുന്നവർ തന്നെ ഇനി വഹിക്കേണ്ടി വരും. അതേസമയം മടങ്ങിയെത്തി നിലവിൽ ക്വറന്റീനിൽ കഴിയുന്നവരിൽ നിന്ന് പണം ഈടാക്കില്ലെന്നും ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നടക്കം ഉയരുന്നത്.

Related Articles

Back to top button