KERALALATESTPATHANAMTHITTA

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിലെത്തിച്ചു

പത്തനംതിട്ട: വിദേഷത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ഡല്‍ഹിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ ഇന്നലെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.
പോപ്പുലര്‍ ഫിനാന്‍സിനെതിരെയുള്ള പരാതികള്‍ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവില്‍ കേസന്വേഷിക്കുന്ന അടുര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളില്‍ കിട്ടിയ പരാതികള്‍ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം മാറ്റാന്‍ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടലാണ്. മുഴുവന്‍ ശാഖകളിലേയും നിക്ഷേപകരുടെ പൂര്‍ണ കണക്കെടുത്തെങ്കില്‍ മാത്രമെ കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയുള്ളു. ഇതുവരെയുള്ള അന്വേഷണ പ്രകാരം എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ് നിശ്ചയിച്ചിട്ടില്ല. എത്ര നിക്ഷേപകരുണെന്നതും അന്വേഷിക്കുകയാണ്. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക സംബന്ധിച്ച് പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും പണം നിക്ഷേപിച്ചവരിലുണ്ട്. ഇവരില്‍ പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.
അതേ സമയം പത്തനംതിട്ട സബ് കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പ്പോട്ടേഴ്‌സ് , പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയ നിക്ഷേപകരുടെ നേതൃത്വത്തില്‍ ഇന്ന് വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തും

Related Articles

Back to top button