BREAKING NEWSKERALALATEST

ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചതായി സൂചന

മുംബൈ: ബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം മുംബൈ ഓഷിവാര പോലീസ് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതായി സൂചന. ലോക്ക്ഡൗണിനു ശേഷം കേസ് പരിഗണിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ കോടതികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അത്യാവശ്യ കേസുകള്‍ മാത്രം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിഗണിക്കുന്നത്. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്.ലൈംഗിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിനോയി കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേക്കു നീട്ടിയിരുന്നു. മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്കു മാറ്റിയത്.
കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കാന്‍ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നതു മുംബൈ ഹൈക്കോടതി മാറ്റിവച്ചത്. എന്നാല്‍, ഡിഎന്‍എ പരിശോധ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിക്കു കേസ് ഉടന്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമായിരുന്നു ബിഹാര്‍ സ്വദേശിനിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ പരാതിയില്‍ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബിനോയ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ യുവതി പുറത്തു വിടുകയായിരുന്നു.കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നു രേഖപ്പെടുത്തിയ കാര്യവും ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തതും രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചു.
2010ല്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നും രേഖപ്പെടുത്തിയിരുന്നു.2014ല്‍ ആണ് യുവതി പാസ്‌പോര്‍ട്ട് പുതുക്കിയത്. ഇതിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പോലീസിനും കോടതിക്കും കൈമാറിയിരുന്നു.പുതുക്കിയ പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നും യുവതി ചേര്‍ത്തിരുന്നു. 2009 മുതല്‍ 2015 വരെ ബിനോയ്‌ക്കൊപ്പം ഭാര്യയെപ്പോലെ ജീവിച്ചു എന്നും ഈ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പറഞ്ഞതിനെത്തുടര്‍ന്നു കോടതി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പലവട്ടം ശ്രമം നടത്തിയതിന്റെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Related Articles

Back to top button