BREAKING NEWSWORLD

കോവിഡിനെതിരായ മരുന്ന് ഫാര്‍മസികളില്‍ വില്‍ക്കാന്‍ റഷ്യയില്‍ അനുമതി

മോസ്‌കോ: നേരിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കാനായി ഫാര്‍മസികള്‍ വഴി മരുന്ന് വില്‍ക്കാന്‍ റഷ്യയില്‍ അനുമതി. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്തരത്തില്‍ ആശുപത്രികള്‍ക്ക് പുറത്തേക്ക് മരുന്ന് എഴുതി നല്‍കി വാങ്ങാനുള്ള അനുവാദം ലഭിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉപയോഗിച്ച് റഷ്യയില്‍ ഇനി ഈ മരുന്ന് വാങ്ങാനാകും.
ജപ്പാനില്‍ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്നിനെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് കൊറോണവിര്‍. ലോകത്ത് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് രോഗികള്‍ക്ക് ഫാവിപിറാവിര്‍ മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ അത് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാറുള്ളു.
എന്നാല്‍ റഷ്യയില്‍ ഇത്തരമൊരു മരുന്ന് ഔട്ട് പേഷ്യന്‍സ് വിഭാഗത്തിനും നല്‍കാമെന്ന അനുവാദമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ലൂപിന്‍, സിപ്ല, ഡോക്ടര്‍ റെഡ്ഡീസ് എന്നീ മരുന്നുകമ്പനികള്‍ ഫാവിപിറാവറിന്റെ ജെനറിക് മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.

Related Articles

Back to top button