BREAKING NEWSKERALA

മുന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് ഇനി സാമ്പത്തിക സംവരണം

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തില്‍ ഇനിമുതലുള്ള എല്ലാ പിഎസ്!സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്.
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം തീരുമാനിച്ചെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പിഎസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെഎസ്എസ്ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
പൊതുവിഭാഗത്തില്‍ നിന്നായിരിക്കും പത്ത് ശതമാനം സംവരണം. അതിനാല്‍ ഇത് മറ്റ് സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. സാമ്പത്തിക സംവരണം നടപ്പാക്കാത്തതില്‍ എന്‍എസ്എസ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്.
എസ്എന്‍ഡിപി പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഡോ. പല്‍പ്പുവിന്റെ ജന്മദിനമായ നവംബര്‍ രണ്ടിന് പ്രതിഷേധദിനമായി ആചരിക്കാനാണ് എസ്എന്‍ഡിപിയുടെ തീരുമാനം. അതേസമയം എന്‍എസ്എസ് അടക്കമുള്ള മുന്നോക്ക സമുദായങ്ങളെ കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നാണ് സൂചന.

Related Articles

Back to top button