KERALALATEST

ജോയ്‌സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പ്; അപമാനകരമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരമെന്ന് രാഹുല്‍ ഗാന്ധി. ജോയ്‌സ് പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണ്. ഇങ്ങനെയുള്ളവരോട് പ്രതികരിക്കാന്‍ തനിക്കറിയില്ലെന്നും രാഹുല്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ചു കൊല്ലത്തെ അഴിമതിക്കും ദുര്‍ഭരണത്തിലും പിണറായി മറുപടി പറയണം. ഇടതിനെതിരേ തുടര്‍ഭരണമെന്ന സര്‍വേകള്‍ പണം കൊടുത്ത് ഉണ്ടാക്കിയതാണ്. ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരും. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിനാകില്ല. സിപിഎം മുക്ത ഭാരതം എന്ന് മോദി ഒരിക്കലും പറയാത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസാണ് ആര്‍എസ്എസിനെ ഫലപ്രദമായി നേരിടുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാന്‍ ബിജെപിക്ക് ആകില്ല. കേരളത്തിലെ തൊഴിലില്ലായ്മയുടെ മരുന്നാണ് ന്യായ് പദ്ധതി. വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ലെന്നും രാഹുല്‍ സ്വയം വിമര്‍ശനമായി പറഞ്ഞു.

രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമശം. പരാമശത്തില്‍ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പരാമശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ മുതിന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും അത്തരത്തിലൊരു പരാമശമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പറഞ്ഞിരിന്നു.

പരാമശം വിവാദമായതോടെ ജോയ്സ് ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരിന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജോയ്സ് ജോര്‍ജ്ജിന്റെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരിന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ജോയ്സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ചും നടത്തി.

അതേസമയം രാഹുല്‍ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തിന് പിന്നാലെ തന്റെ അമ്മയ്ക്കും ഭാര്യക്കും സഹോദരിമാര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണങ്ങള്‍ നടക്കുന്നതായി ജോയ്‌സ് ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെപ്പോലെ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഉണ്ടായതെന്നും അതില്‍ താന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞിരിന്നു.

അനുചിതമായ പരാമര്‍ശം എന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെ പേരില്‍ എന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകള്‍ അല്ലാതാകുന്നില്ല. സ്ത്രീകള്‍ എന്ന നിലയില്‍ ലഭിക്കേണ്ട പരിരക്ഷയ്ക്ക് അര്‍ഹരല്ലാതാവുന്നുമില്ല. എന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴിലെ കമന്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ തുടങ്ങി പ്രവര്‍ത്തകര്‍ വരെയുള്ളവര്‍ അവിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജോയ്‌സ് ജോര്‍ജ് ഫേസ്ബുക്കിലെഴുതി. തന്റെ ഭാര്യയുടെയും അമ്മയുടെയും വാട്ട്‌സാപ്പിലും മോശം കമന്റുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button