KERALALATEST

ഗവേഷണ പ്രബന്ധത്തിലെ ഡാറ്റ കോപ്പിയടിച്ചു; പി.കെ.ബിജുവിന്റെ ഭാര്യയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ ഭാര്യ അധ്യാപക നിയമനത്തിന് സമര്‍പ്പിച്ച പ്രബന്ധത്തിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. കേരള സര്‍വകലാശാലയില്‍ അസി. പ്രഫസര്‍ നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകര്‍ത്തിയതാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കോപ്പിയടിയില്‍ നടപടി വേണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും യുജിസി ചെയര്‍മാനും വൈസ് ചാന്‍സലര്‍ക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കി.
പി.കെ ബിജുവിന്റെ ഭാര്യയെ കേരള സര്‍വകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണ് അസി. പ്രഫസര്‍ ആയി നിയമനം നല്‍കിയത്. 2013 ല്‍ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ അവര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണു ബിജുവിന്റെ ഭാര്യയെ നിയമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാജ്യാന്തര ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സര്‍വകലാശാലയില്‍ ആദ്യമാണ്. രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ‘പബ്പീര്‍’ വെബ്‌സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാന്‍ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു സര്‍വകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാല്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ആവശ്യപ്പെട്ടു.

Related Articles

Back to top button