BREAKING NEWSKERALA

രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കൂടുന്നു; ലോക്ഡൗണ്‍ നീട്ടിയേക്കും

തിരുവനന്തപുരം:കോവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആര്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ 16 കഴിഞ്ഞും ലോക്ഡൗണ്‍ നീട്ടുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ഇന്നത്തെയും നാളത്തെയും കോവിഡ് കണക്കുകള്‍ കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം. കോവിഡ് വ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.
ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. എന്നാല്‍ അതു പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളില്‍ മാത്രം പൂര്‍ണ ലോക്ഡൗണും മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിര്‍ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്.
നിലവില്‍ 4.32 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ഇത് 6 ലക്ഷം വരെയായി ഉയര്‍ന്നേക്കാമെന്നതു മുന്നില്‍ക്കണ്ടു ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
സമ്പൂര്‍ണ ലോക്ഡൗണ്‍ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളില്‍ അറിയാം. ലോക്ഡൗണ്‍ പെട്ടെന്നു പിന്‍വലിച്ചാല്‍ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ നീട്ടുമോ എന്നതില്‍ തീരുമാനം അവസാനഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ നീട്ടാന്‍ പ്രത്യേക ഒരുക്കം ആവശ്യമില്ല. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി നാലഞ്ചു ദിവസം കൊണ്ടു രോഗവ്യാപനം കുറയ്ക്കാനാകില്ല. കുറച്ചുദിവസം കഴിയുമ്പോള്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button