KERALALATEST

ആയുഷ് മരുന്ന് വിതരണ ചുമതല സേവാഭാരതിക്ക് നല്‍കിയത് ന്യായീകരിക്കാനാവില്ല, പിന്‍വലിക്കണം: ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: ആയുഷ് മന്ത്രാലയം വികസിപ്പിച്ച പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ ആര്‍എസ്എസ് പോഷക സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ചത് ന്യായികരിക്കാന്‍ സാധിക്കില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ആയുഷ് മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ വേണ്ടത് ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍ബ്രിട്ടാസിന്റെ കുറിപ്പ്
കേന്ദ്ര സര്‍ക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആര്‍എസ്എസ് ആണ്. എന്നാല്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച (സിസിആര്‍എഎസ്) ആയുഷ്64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ആര്‍എസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്‍കാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവര്‍ത്തകര്‍ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവര്‍ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസആരോഗ്യ മേഖലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.

Related Articles

Back to top button