BREAKING NEWSKERALA

‘കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കി, അത്തരക്കാരെ അറുത്തുമാറ്റും’:ഷംസീര്‍

തിരുവനന്തപുരം: കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണെന്ന് സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എം.ഷംസീര്‍. അത്തരക്കാരെ അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷംസീര്‍ പറഞ്ഞു.
പാര്‍ട്ടിക്ക് പങ്ക് കിട്ടുന്നെന്ന് പറഞ്ഞ് അപവാദം പ്രചരിപ്പിക്കരുത്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്റെ ആവശ്യമില്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്. അവര്‍ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. അല്ലാതെ കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും വിഹിതം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെന്നും ഷംസീര്‍ പറഞ്ഞു.
‘കള്ളക്കടത്ത് സംഘവും ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയെ മറയാക്കുന്നുവെന്നത് ശരിയാണ്. അത് അറുത്തുമാറ്റി മുന്നോട്ട് പോകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനെ കര്‍ക്കശമായ രീതിയില്‍ നേരിടും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എത്ര ആഴത്തിലാണോ ഇതിന്റെ വേര് പോയിട്ടുള്ളത്. അത്രയും ആഴത്തില്‍ പോയി വേരറുത്ത് മാറ്റണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്’ ഷംസീര്‍ വ്യക്തമാക്കി.
കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊന്നും മല്ലന്‍മാരല്ല. അവരുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. അവര്‍ ഭീരുക്കളാണ്. ഇവരുടെ പേര് പറഞ്ഞാല്‍ പേടിച്ചോടുന്നവരുണ്ടാകാം. അതിന്റെ പേരില്‍ സിപിഎമ്മിന്റെ മേല്‍ കയറാന്‍ വരേണ്ട. സിപിഎമ്മിന് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല. കൊടിസുനിയും ഷാഫിയൊന്നും ഞങ്ങളുടെ പ്രവര്‍ത്തകരല്ല. അവര്‍ കൊലപാതക കേസില്‍ പെട്ട് ജയിലിലാണ്.
സ്വര്‍ണക്കടത്തിന് കസ്റ്റംസിനും പോലീസിനും പങ്കുണ്ട്. അതൊക്കെ പുറത്ത് വരണം. സിപിഎം അനുഭാവികള്‍ക്ക് പങ്കുണ്ടെങ്കില്‍ അതും പുറത്ത് വരട്ടെ. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേത്. പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലും ഇത്തരം അവിഹിത ബന്ധമുണ്ടെങ്കില്‍ അവരെ അറുത്തുമാറ്റി മുന്നോട്ട് പോകാനുള്ള സംഘടനാ ശേഷം സിപിഎമ്മിനുണ്ട്. കെ.സുരേന്ദ്രനൊന്നും കള്ളപ്പണം സംബന്ധിച്ച് പറയാന്‍ യാതൊരു ധാര്‍മികതയുമില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button