BREAKING NEWSKERALA

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.
പരിശോദന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍ . രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗ്ധര്‍ ഉറപ്പിക്കുന്നത്.
ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79456 കേസുകള്‍ ചികില്‍സില്‍ ഉണ്ടായിരുന്നതില്‍ 0.8ശതമാനം പേര്‍ക്ക് മാത്രമണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നതെങ്കില്‍ 41ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10ശതമാനമാണ് വെന്റിലേറ്റര്‍ ചികില്‍സ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങള്‍ വേണ്ടവരിലെ വര്‍ധന 29ശതമാനവുമായിട്ടുണ്ട്. സി എഫ് എല്‍ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍. അല്ലാത്ത പക്ഷം കൊവിഡ് തീവ്ര പരിചരണം ഉള്‍പ്പെടെ പാളാന്‍ സാധ്യത ഉണ്ട്.
ഇതിനിടയിലാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തവരിലെ രോഗബാധ , ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരില്‍ 58 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്‌സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനവും. 31, 875 പേര്‍. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകള്‍ക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ ഒമിക്രോണ്‍ പരിശോധനയ്ക്ക് സംവിധാനമില്ലാതെ പകരം സംവിധാനത്തിനായി നെട്ടോട്ടത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ഡോക്ടര്‍മാര്‍ നടത്തിയ ഒമിക്രോണ്‍ സ്‌ക്രിനിങ് പരിശോധനാരീതിയുടെ സാധ്യത സര്‍ക്കാരിനും പരിഗണിക്കാവുന്നതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു.
രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ വൈറസിലെ എസ് ജീന്‍ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്.ഐസിഎംആര്‍ അനുമതി നല്‍കിയ പരിശോധന കിറ്റുകളും എത്തിത്തുടങ്ങിയിട്ടില്ല.

Related Articles

Back to top button