BREAKING NEWSKERALALATEST

ദിലീപ് മുഖ്യ സൂത്രധാരന്‍; ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്ന് പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ പറഞ്ഞു. പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് ഗൗരവമുള്ള വിഷയമായി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ ഈ മാസം 22നാണ് അനുമതി നല്‍കിയിരിക്കുന്നത്. നിലീഷ, കണ്ണദാസന്‍, ഉഷ, സുരേഷ്, എന്നിവരെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. സത്യമൂര്‍ത്തിയെ ഈ മാസം 25 ന് വിസ്തരിക്കും. വിചാരണ കോടതിയാണ് അനുമതി നല്‍കിയത്. ഇതിനിടെ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് കൈമാറാനാണ് കോടതി നിര്‍ദേശിച്ചത്.

Related Articles

Back to top button