BREAKING NEWSKERALALATEST

ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള നീക്കം അംഗീകരിക്കാനാവില്ല, ഇതിലും നല്ലത് പിരിച്ചുവിടുന്നത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം :ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത നിയമത്തിൽ ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ലോകായുക്തയെ പിരിച്ചുവിടുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ലോക്പാൽ സംവിധാനത്തിലുൾപ്പെടെ അഴിമതിക്കെതിരായ നിയമങ്ങൾക്ക് മൂർച്ചകൂട്ടണമെന്ന് വാദിച്ചിരുന്ന സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ് ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നത്. പൊതുപ്രവർത്തകർക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുള്ള ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാൻ അധികാരം നൽകുന്നതടക്കമുള്ള ഭേദഗതികളാണ് ഓർഡിനൻസിൽ ഉള്ളത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തുവന്ന പത്രക്കുറിപ്പിൽ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല എന്നുള്ളത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയാണ് വ്യക്തമാക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെയും കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിനെതിരെയും ലോകായുക്തയുടെ പരിഗണനയിയുള്ള പരാതികളിൽ ഉത്തരവുണ്ടാകുമെന്ന് ഭയന്നാണ് ധൃതിപിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓർഡിനൻസിൽ പറയുന്നത്. ലോകായുക്തയിൽ കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യൽ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവ് പിന്നീട് സർക്കാർ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും എന്നു പറയുന്നത് നിയമത്തിനു മുന്നിൽ നിലനിൽക്കുന്നതല്ല. ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ജഡ്ജിമാർ ആയിരുന്നു വരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമനിർമ്മാണം. ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവും അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് തയ്യാറാക്കുന്നതിനുമുൻപ് സ്പീക്കറുടെയും പ്രതിപക്ഷനേതാവിൻ്റെയും അഭിപ്രായങ്ങൾ കേൾക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിൻറെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നത് .

ജനപ്രതിനിധികൾക്ക് എതിരായി അഴിമതി കേസിൽ തെളിവുണ്ടെങ്കിലും വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന കേന്ദ്ര സർക്കാരിൻറെ പുതിയ നിയമനിർമ്മാണത്തെ കടത്തിവെട്ടുന്ന നടപടിയാണ് ഈ ഓർഡിനൻസിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് സംസ്ഥാന ഗവർണറോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Related Articles

Back to top button