LATESTNATIONAL

കര്‍ഷകന്റെ വീട്ടിലെത്തി മാപ്പ് പറഞ്ഞ് ഷോറൂം ജീവനക്കാര്‍; പുത്തന്‍ ബൊലേറോ കൈമാറി

ബെംഗളൂരു: പിക്കപ്പ് വാന്‍ വാങ്ങാന്‍ എത്തിയ കര്‍ഷകനെ അധിക്ഷേപിച്ച സംഭവത്തില്‍, വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞും പുത്തന്‍ ബൊലേറോ കൈമാറിയും മഹീന്ദ്ര ഷോറൂം അധികൃതര്‍. 10 ലക്ഷം രൂപയുടെ വാഹനത്തിന് വില ചോദിച്ചപ്പോഴാണ് തൂമക്കൂരുവിലെ കര്‍ഷകനായ കെംപെഗൗഡയെ ഷോറൂം ജീവനക്കാര്‍ പരിഹസിച്ചത്. പിന്നാലെ മുഴുവന്‍ പണവുമായി എത്തി വാഹനം ഉടന്‍ വേണമെന്ന് പറഞ്ഞ കര്‍ഷകന്റെ പ്രതിഷേധം രാജ്യമെങ്ങും വൈറലായിരുന്നു.
സംഭവത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍പേഴ്‌സന്‍ ആനന്ദ് മഹീന്ദ്ര തന്നെ കര്‍ഷകനോട് ക്ഷമ ചോദിച്ച് രംഗത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഉറപ്പു നല്‍കിയപോലെ പുത്തന്‍വാഹനം വീട്ടിലെത്തിച്ചു നല്‍കി ജീവനക്കാര്‍ കര്‍ഷകനോട് മാപ്പ് പറഞ്ഞത്. പുത്തന്‍ വാഹനത്തിനൊപ്പം കെംപെഗൗഡ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പിക്കപ്പ് വാന്‍ വാങ്ങുന്നതിനാണ് കെംപെഗൗഡയും കര്‍ഷകരായ 7 സുഹൃത്തുക്കളും ഷോറൂമിലെത്തിയത്. ഇത്രയും ആളുകളെയും കൂട്ടി വരേണ്ട ആവശ്യമില്ലെന്നു പറഞ്ഞ എക്‌സിക്യുട്ടീവ് കര്‍ഷകരുടെ വേഷത്തെയും കളിയാക്കി. അര മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപ സമാഹരിച്ച് തിരിച്ചെത്തിയ ഗൗഡ വാഹനം ആവശ്യപ്പെട്ടു.
മൂന്നു ദിവസത്തിനുള്ളില്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഉടന്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. പൊലീസ് ഇടപെട്ടതോടെ ഉടന്‍ വണ്ടി നല്‍കാനായില്ലെങ്കില്‍ വേഷത്തെ കളിയാക്കിയ ജീവനക്കാരന്‍ മാപ്പു പറയണമെന്നായി. പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ബന്ധിച്ചതോടെ വണ്ടി വേണ്ടെന്നു വച്ച്, ജീവനക്കാരനെ കൊണ്ടു മാപ്പു പറയിച്ച് ഗൗഡയും കൂട്ടരും മടങ്ങി.

Related Articles

Back to top button