BREAKING NEWSLATESTNATIONAL

ലഖിംപൂര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. യുപി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച്ച അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബര്‍ 9 നായിരുന്നു ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ആശിഷ് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്കിയിരുന്നു. സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആശിഷ് മിശ്ര ആദ്യം ജാമ്യാപേക്ഷ നല്കിയത്. കുറ്റപത്രത്തില്‍ വാഹനമോടിച്ചത് താനല്ലെന്ന് പറയുന്നുണ്ടെന്നും അതിനാല്‍ കര്‍ഷകരെ ഇടിച്ചതിന് ഉത്തരവാദിത്തമില്ലെന്നും ആശിഷ് മിശ്ര വാദിച്ചു.
ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവം യാദൃശ്ചികമായിരുന്നില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനായി ദിവസങ്ങളോളം നീണ്ട ഗൂഢാലോചന നടന്നുവെന്ന് പ്രത്യേക അന്വഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button