BREAKING NEWSKERALA

കോടിയേരി ബാലകൃഷ്ണന്‍ തന്നെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. മാറുന്ന പാര്‍ട്ടിമുഖത്തിന് ജനപ്രിയതയുടെ അടിത്തറ ഉറപ്പാക്കുകയെന്ന ദൗത്യവുമായാണ് മൂന്നാമൂഴത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നത്. തുടര്‍ഭരണത്തില്‍നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്കു പാര്‍ട്ടിയെ വഴി നടത്തിക്കുകയെന്ന ഭാരിച്ച ദൗത്യം കോടിയേരിയുടെ കൈകളില്‍ ഭദ്രമാണെന്ന് സിപിഎം കരുതുന്നു.
2016ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത് മുതല്‍ ഭരണവും പാര്‍ട്ടിയും ഒരേവഴിക്കു സഞ്ചരിക്കാന്‍ കാരണക്കാരനായി നിന്ന പാര്‍ട്ടി സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. 2006ല്‍ പാര്‍ട്ടിയും ഭരണവും രണ്ടു വഴിക്കു നീങ്ങി വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലച്ചെങ്കില്‍, കോടിയേരി കടിഞ്ഞാണേറ്റെടുത്ത ആറ് ആണ്ടുകള്‍ സിപിഎമ്മില്‍ വിഭാഗീയത ഇല്ലാത്ത കാലമായി. വ്യക്തിപരമായ വിവാദങ്ങള്‍ ഇടക്കാലത്ത് ഉലച്ചപ്പോഴും സമചിത്തതയോടെ അഭിമുഖീകരിച്ച കോടിയേരി പാര്‍ട്ടിയെ ആ വിവാദങ്ങള്‍ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോയി.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും സിപിഎമ്മിനെ പുതിയകാലത്ത് നയിക്കാന്‍ കോടിയേരിയല്ലാതെ മറ്റൊരാളെ പാര്‍ട്ടി കാണുന്നില്ല. വര്‍ത്തമാനകാല സിപിഎമ്മിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നാണ് കോടിയേരി. പാര്‍ട്ടി സമ്മേളനവേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട വികസനയരേഖ പല ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കേ, പുതിയ നയങ്ങള്‍ പാര്‍ട്ടിപരിപാടിയോട് ചേര്‍ന്നുള്ള നയപരിപാടിയായി ഏറ്റെടുത്തു നടപ്പിലാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും കോടിയേരിയുടെ ചുമലിലാണ്.
കണ്ണൂരിലെ കല്ലറ തലായി എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 13നാണ് ജനനം. നാലു പെങ്ങന്മാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്ണന്‍ വളര്‍ന്നത്. ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഓണിയന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പടിക്കുമ്പോള്‍ കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കോടിയേരി രാഷ്ട്രീയത്തില്‍ എത്തുന്നത്.
ആര്‍എസ്എസ്മായുള്ള സംഘര്‍ഷവും മറ്റും കാരണം പത്താം ക്ലാസിനുശേഷം വീട്ടുകാര്‍ തുടര്‍ന്നു പഠിക്കാന്‍ അയയ്ക്കാതെ ചെന്നൈയിലേക്കയയ്ച്ചു. അവിടെ ചിട്ടിക്കമ്പനിയില്‍ രണ്ടു മാസം ജോലി ചെയ്തു. തിരിച്ചെത്തിയപ്പോഴേക്കും തലശേരി ബ്രണ്ണന്‍ കോളജില്‍ പ്രവേശനം കഴിഞ്ഞിരുന്നു. അങ്ങനെ മാഹി എംജി കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ഡിഗ്രിയും നേടി.
മാഹി എംജി കോളജില്‍ കെഎസ്എഫ് രൂപീകരിച്ചുകൊണ്ട് വിദ്യാര്‍ഥി രാഷ്ട്രീയം തുടര്‍ന്നു. പിന്നീട് മാഹി കോളജില്‍ കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ ചെയര്‍മാനുമായി. വിദ്യാര്‍ഥി ക്യാംപില്‍ ഓണിയന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്ണനും മുളിയില്‍നടയില്‍ ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. റജിസ്‌ട്രേഷന്‍ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്ണന്‍ നിര്‍ദേശിച്ച പേരാണ് മൊട്ടേമ്മല്‍ ബാലകൃഷ്ണനു കോടിയേരി എന്നത്. ആ പേരാണ് ഇന്നു രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന പേരായി വളര്‍ന്നത്. പിന്നീട് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. അടിയന്തിരാവസ്ഥ കാലത്ത് മിസാ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. 16 മാസം കഴിഞ്ഞ് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷമാണ് ജയില്‍ മോചിതനായത്.
അടിയന്തരാവസ്ഥക്കാലത്തെ കാരാഗൃഹവാസം പിണറായിയെയും കോടിയേരിയെയും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാക്കി. അന്ന് 27 പേരെ ഒരേദിവസം ‘മിസ’ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ അതില്‍ കണ്ണൂരിലെ ഈ രണ്ടു യുവനേതാക്കളുമുണ്ടായിരുന്നു. മര്‍ദനത്തിനിരയായി നടക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അന്നു പിണറായി വിജയന്‍. തടവുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ബാലകൃഷ്ണനെയാണു പിണറായിയെ ശുശ്രൂഷിക്കാന്‍ നിയോഗിച്ചത്. ആ സൗഹൃദം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തനത്തോടൊപ്പം ട്രേഡ് യൂണിയന്‍ രംഗത്തും ചുവടുറപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ 18 വയസിനു മുന്‍പേ കണ്ണൂര്‍ ജില്ലയിലെ ഈങ്ങയില്‍ പീടിക പാര്‍ട്ടി ബ്രാഞ്ച് അംഗായി.
18 വയസിലാണ് പാര്‍ട്ടി അംഗത്വം നല്‍കാറുള്ളത്. എന്നാല്‍, സജീവപ്രവര്‍ത്തകര്‍ക്ക് അതിനു മുമ്പേ തന്നെ റെക്കോര്‍ഡില്‍ 18 വയസ് എന്നെഴുതി പാര്‍ട്ടി അംഗത്വം നല്‍കുന്ന രീതിയുണ്ട്. 18–ാം വയസില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി. 36ാം വയസ്സില്‍ കോടിയേരി പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടു. ഇത്രയും കുറഞ്ഞ പ്രായത്തില്‍ മറ്റൊരു ജില്ലാ സെക്രട്ടറി മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.
54ാം വയസ്സില്‍ പൊളിറ്റ് ബ്യൂറോയിലെത്തിയതും മറ്റൊരു റെക്കോര്‍ഡ്. 1982, 1987, 2001, 2006, 2011 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി കാല്‍നൂറ്റാണ്ടോളമായി നിയമസഭയില്‍ തലശേരിയെ പ്രതിനിധീകരിച്ചു. 2006, 2011 വര്‍ഷങ്ങളില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018ല്‍ വീണ്ടും സെക്രട്ടറിയായെങ്കിലും 2020 നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ താല്‍ക്കാലികമായി ഒഴിവായി. പിന്നീട് തിരിച്ചെത്തി സ്ഥാനം ഏറ്റെടുത്തു. ഭാര്യ: തലശേരി മുന്‍ എംഎല്‍എ പരേതനായ എം.വി. രാജഗോപാലന്റെ മകള്‍ എസ്.ആര്‍.വിനോദിനി മക്കള്‍: ബിനോയ്, ബിനീഷ്.

Related Articles

Back to top button