BREAKING NEWSKERALA

2008നു ശേഷം വാങ്ങിയ വയല്‍ വീട് നിര്‍മിക്കാന്‍ നികത്താനാകില്ല: ഹൈക്കോടതി

കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍വന്ന 2008നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവര്‍ക്ക് വീട് നിര്‍മിക്കാന്‍ അത് നികത്താന്‍ അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ വിരുദ്ധ ഉത്തരവുകള്‍ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നേരത്തേ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുള്‍ബെഞ്ച് വ്യക്തതവരുത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാടങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാല്‍ ഇളവ് അനുവദിക്കാനാകില്ല. ചെറിയഭാഗം വാങ്ങിയവര്‍ക്ക് വീട് നിര്‍മിക്കാന്‍ നികത്താന്‍ അനുമതി നല്‍കാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നും വ്യക്തമാക്കി.
നിയമം നിലവില്‍വന്നശേഷം പാടഭൂമി വാങ്ങിയവര്‍ക്ക് വീടുവെക്കാന്‍ നികത്താന്‍ അനുമതി നല്‍കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരില്‍ ഒരാള്‍ ഒഴിച്ചുള്ളവര്‍ 2008ലെ നിയമം നിലവില്‍ വന്നശേഷം നിലം വാങ്ങിയവരായിരുന്നു. പൈതൃക സ്വത്ത് ഇഷ്ടദാന പ്രകാരം കിട്ടിയ ആളായിരുന്നു ഒരു ഹര്‍ജിക്കാരി. ഈ ഹര്‍ജിയുടെ കാര്യത്തില്‍ അപേക്ഷ നിയമപരമായി പരിഗണിക്കാനും കോടതി നിര്‍ദേശിച്ചു.
2008നു മുന്‍പേ പാടത്തിന്റെ ഉടമസ്ഥനാണെങ്കില്‍ മറ്റു ഭൂമി ഇല്ലെങ്കില്‍ വീട് നിര്‍മിക്കാന്‍ പാടം നികത്താന്‍ അനുമതി നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പഞ്ചായത്ത് പരിധിയില്‍ 4.4 ആറും മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയില്‍ 2.02 ആറുമാണ് ഇത്തരത്തില്‍ നികത്താന്‍ അനുവദിക്കുക. (ഒരു ആര്‍= 2.47 സെന്റ്).
എന്നാല്‍ 2008നു ശേഷം ഭൂമി വാങ്ങിയവരുടെ കാര്യത്തില്‍ ഈ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. തുടര്‍ന്നാണ് വിഷയം ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.
ഉടമസ്ഥരെ 2008നു മുന്‍പുള്ളവരെന്നും 2008നു ശേഷമുള്ളവരെന്നും വേര്‍തിരിക്കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നെല്‍പ്പാടങ്ങള്‍ നികത്തുന്നത് പൂര്‍ണമായും വിലക്കുക എന്നതല്ല 2008ലെ നിയമത്തിന്റെ ലക്ഷ്യമെന്നും വാദിച്ചു.
ഈ വാദം തള്ളിയ ഫുള്‍ബെഞ്ച് നെല്ലുല്‍പാദനത്തില്‍ കേരളം ഒരിക്കല്‍ സ്വയംപര്യാപ്തമായിരുന്നുവെന്ന് വിലയിരുത്തി.

Related Articles

Back to top button