BREAKING NEWSKERALALATEST

‘പിണറായിക്ക് സാരിയും ബ്ലൗസും ധരിച്ചാലെന്താ?’; സ്‌കൂളുകളില്‍ ലിംഗസമത്വമെന്നപേരില്‍ മതനിരാസമെന്ന് മുനീര്‍

കോഴിക്കോട്: ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചു. എം.എസ്.എഫിന്റെ നേതൃത്വത്തിലുള്ള ‘വേര്’ എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ ‘മതം, മാര്‍ക്‌സിസം, നാസ്തികത’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുനീറിന്റെ പ്രസ്താവന.
‘പുതിയ പാഠ്യപദ്ധതിയുടെ കരട് ചര്‍ച്ചചെയ്യാന്‍ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതില്‍ പറയുന്നത്. ഇനിമുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’, മുനീര്‍ ചോദിക്കുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലെയുള്ളവ അടിച്ചേല്‍പിക്കുകയല്ല, സാമൂഹ്യ നീതി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്ന് മുനീര്‍ പറയുന്നു. മുസ്ലിം ലീഗും എം.എസ്.എഫും സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രസ്ഥാനങ്ങളാണെന്നും മുനീര്‍ പ്രസംഗത്തില്‍ പറയുന്നു.

Related Articles

Back to top button