KERALALATEST

പരാതിക്കാരിയായ അധ്യാപിക ഫോണ്‍ മോഷ്ടിച്ചെന്ന് എല്‍ദോസിന്റെ ഭാര്യ

കൊച്ചി: തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ. എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചുവെന്നും അത് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ എംഎല്‍എയെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമാണ് പരാതി. എറണാകുളം കുറുപ്പുമ്പടി പോലീസ് സ്‌റ്റേഷനില്‍ എംഎല്‍എയുടെ പിഎയാണ് ഇന്നലെ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു.
എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. എല്‍ദോസ് എംഎല്‍എ ഓഫീസിലും വീട്ടിലും ഇല്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത സാഹചര്യത്തില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശനിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ മാറിനില്‍ക്കുന്നതായിരിക്കാം എന്നാണ് വിവരം.
കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കും. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. മറുപടി കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു.
നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

Related Articles

Back to top button