ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകര്‍ത്തു. ടെലിയമുറയില്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയര്‍പൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
ത്രിപുരയിലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ ആക്രമണുണ്ടാവുന്നത്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പില്‍ വിജയം നിലനിര്‍ത്തിയതെന്ന് ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രംഗത്തെത്തിയിരുന്നു. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അവര്‍ക്ക് സീറ്റുകള്‍ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
2018 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വര്‍ഷം അത് 33 ആയി കുറഞ്ഞു. കനത്ത അക്രമമാണ് ബിജെപി ത്രിപുരയില്‍ അഴിവിട്ടിരുന്നതെന്നും യെച്ചൂരി ആരോപിച്ചിരുന്നു. അക്രമത്തില്‍ പ്രവര്‍ത്തകര്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നില്‍ക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് പ്രചാരണം നടത്താന്‍ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാര്‍ട്ടിയുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ബംഗാളി വോട്ടു ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഗ്രാമീണ മേഖലയിലെ ഗോത്രവര്‍ഗത്തിന്റെയും അടിസ്ഥാന വര്‍ഗത്തിന്റെയും വോട്ടുകള്‍ ഇത്തവണ ചോര്‍ന്നപ്പോള്‍, നേരെത്തെ ലഭിക്കാതിരിന്ന മധ്യ വര്‍ഗ വോട്ടുകളില്‍ ഇത്തവണ വര്‍ധനവുണ്ടായി എന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.ഈ ചോര്‍ച്ചക്ക് പ്രധാന കാരണം തിപ്ര മോതയാണെന്നാണ് നിഗമനം. ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തിപ്ര മോത ഭാവിയില്‍ വലിയ ഭീഷണി ഉയര്‍ത്തും എന്ന ആശങ്ക ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.
26 1 minute read