BREAKING NEWSKERALALATEST

ഇ. ശ്രീധരന്റെ വേഗ റെയില്‍ നിര്‍ദേശത്തില്‍ ‘അതിവേഗം’ വേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന്റെ മുന്നോട്ടുവെച്ച വേഗ റെയില്‍ നിര്‍ദേശത്തില്‍ തിടുക്കം വേണ്ടെന്ന് സിപിഎം. വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല. എല്ലാ വശവും പരിശോധിച്ച ശേഷം മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായത്. വേഗ യാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തില്‍ വലിയ ചര്‍ച്ചയായ കെ- റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യം. സര്‍ക്കാര്‍ അംഗീകാരിച്ചാല്‍ പദ്ധതിക്കൊപ്പം സഹകരിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. കെ റെയിലില്‍ നിലവിലെ പദ്ധതി പ്രകാരം മുന്നോട്ട് പോക്കാന്‍ ആകില്ല. ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍ പാത കേരളത്തില്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെവി തോമസ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തിയതോടെയാണ് കെ റെയില്‍ വിഷയം വീണ്ടും കേരളത്തില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ വി തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത് . ആകാശ പാതയായോ തുരങ്കപാതയായോ പദ്ധതി നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. കെ-റെയില്‍ കമ്പനിക്ക് ഇ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.
‘കെ റെയിലുമായി ഒരു സഹകരണത്തിനുമില്ല. ഒരു പുതിയ ടീമായിട്ട് തന്നെ വരണം. മുഖ്യമന്ത്രിയുമായി കൂടിയാലോചനകള്‍ക്ക് തയ്യാറാണ്. അദ്ദേഹത്തിന് എന്നെ നന്നായിട്ടറിയാം. കെ റെയിലിന്റെ ഫണ്ടിങ് പാറ്റേണ്‍ ശരിയായ രീതിയിലല്ല. താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യത വരില്ല. മൂന്ന് വഴികളാണ് ഫണ്ടിനുള്ളത്. ഒന്ന്, സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായി പങ്കാളിത്തം. രണ്ടാമത്തേത്, മെട്രോ പാറ്റേണ്‍ ആണ്. മൂന്നാമത്തേത് കൊങ്കണ്‍ റെയില്‍ സിസ്റ്റമാണ്’- ശ്രീധരന്‍ പറഞ്ഞു.
18 മാസം കൊണ്ട് പുതിയ ഡിപിആര്‍ തയ്യാറാക്കാം. തന്റെ പ്രൊപ്പോസല്‍ അംഗീകരിച്ചാല്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ സഹായിക്കാം. നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇ.ശ്രീധരന്റെ നിര്‍ദേശത്തോട് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ശ്രീധരന്റെ നിര്‍ദേശം പോസിറ്റീവായാണ് കാണുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു. വേഗമേറിയ യാത്രാ സൗകര്യം അനിവാര്യമാണെന്നാണ് പ്രൊപ്പോസല്‍ പറയുന്നത്. ഡിപിആറില്‍ പൊളിച്ചെഴുത്ത് ആലോചിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button