BREAKING NEWSKERALALATEST

അലമുറയിട്ട് കരഞ്ഞ് അമ്മമാര്‍; സംസ്‌കാരത്തിന് വന്‍ ജനാവലി; അഞ്ചുവയസുകാരി ഇനി കണ്ണീരോര്‍മ

കൊച്ചി: ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരി ഇനി കണ്ണീരോര്‍മ. അവസാനമായി അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യപകരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തിയത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് സ്‌കൂള്‍ അങ്കണം സാക്ഷിയായത്. അധ്യാപകരും നാട്ടുകാരും വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി കുട്ടിയുടെ മൃതദേഹം കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അറസ്റ്റിലായ പ്രതി ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തെ (28) രാവിലെ 11 മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കു പുറമേ ‘പോക്‌സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി.

ആലുവ തായിക്കാട്ടുകരയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ഇന്നലെ രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനോട് ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.

പണം വാങ്ങി സക്കീര്‍ ഹുസൈന്‍ എന്നൊരാള്‍ക്കു കുട്ടിയെ കൈമാറിയെന്നായിരന്നു പ്രതി ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോണ്‍ കോള്‍ വഴിത്തിരിവായി. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പൊലിസിനെ അറിയിച്ചു. പകല്‍ 11.45നു മാര്‍ക്കറ്റ് പരിസരത്തുവച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്. കൂട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കുട്ടിയെ കൊലപ്പെടുത്തിയതായി കരുതുന്നു.

പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.

Related Articles

Back to top button