BREAKING NEWSKERALA

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തുടരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീന്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു പങ്കെടുക്കാനായി പോകാന്‍ ഒരുങ്ങുമ്പോഴാണു ഇഡി എത്തിയത്. മൊയ്തീനുമായി ബന്ധമുള്ളവര്‍ ബാങ്കില്‍ വായ്പാ ഇടപാടു നടത്തിയെന്നു നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന പൊലീസ് ഇക്കാര്യം പരിശോധിച്ചില്ല
കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. രാവിലെ ഏഴു മണിയോടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥര്‍, ഇപ്പോഴും പരിശോധന തുടരുകയാണ്. 12 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുന്‍ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം. മൊയ്തീന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് കരുവന്നരൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം. രണ്ടിടത്തും പരിശോധന തുടരുകയാണ്.
നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ അംഗമായ സുനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു.
ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകളില്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്ണന്റെ നിലപാട്. പൊറത്തിശ്ശേരി, മാപ്രാണം ലോക്കല്‍ കമ്മിറ്റികളും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണു വായ്പകള്‍ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
അതേസമയം, തട്ടിപ്പുകാരന്റെ അച്ഛന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു മൊയ്തീന്റെ പ്രതികരണം. പൊലീസ് അന്വേഷണം നടക്കുകയല്ലേ. 2016ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതാണ്. പൊലീസ് അന്വേഷിച്ചു നടപടിയെടുക്കട്ടെയെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button