BREAKING NEWSKERALA

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങി, പേര് മാറ്റി ഒളിവില്‍; 24 വര്‍ഷത്തിനുശേഷം പിടിയില്‍

ആലപ്പുഴ: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷത്തിനുശേഷം പിടിയില്‍. ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. പ്രതിയും ഭര്‍ത്താവും ചേര്‍ന്ന് ആദ്യ ഭാര്യയെ മര്‍ദിച്ചതിനു 1999ല്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 24 വര്‍ഷത്തിന് ശേഷം അറസ്റ്റ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ ഭര്‍ത്താവുമൊത്ത് മുങ്ങുകയായിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലായിരുന്നു കുറേ കാലം താമസിച്ചത്. ഇവിടെ ഒളിവില്‍ കഴിഞ്ഞുവരവെ സലീന പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ചു. തുടര്‍ന്ന് ഗസറ്റില്‍ രാധിക കൃഷ്ണന്‍ എന്ന് പേരുമാറ്റി തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, പോത്തന്‍കോട് എന്നീ സ്ഥലങ്ങളിലും പിന്നീട് ബെംഗളൂരുവിലും ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി തവണ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് സലീനയെ 2008ല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നുന്നു. ദീര്‍ഘനാളത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വെണ്‍മണി പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ബെംഗളൂരുവിലെ കൊല്ലക്കടവിലെ വീട്ടില്‍ എത്തി പ്രതിയെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ -ഹാജരാക്കി. വെണ്‍മണി ഐഎസ്എച്ച്ഒ എ നസീര്‍, സീനിയര്‍ സിപിഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സിപിഒ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 24 വര്‍ഷമായി മുടങ്ങികിടന്ന വിസ്താരം ഉടന്‍ ആരംഭിക്കും.

Related Articles

Back to top button