LATESTTOP STORYWORLD

ഗാസയില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; കുഞ്ഞുങ്ങളുടെ ശവപ്പറമ്പായെന്ന് യുഎന്‍

ഗാസയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ആണ് വ്യക്തമാക്കിയത്. ഒക്ടോബര്‍ 7 ന് തുടങ്ങിയ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് അവിടെ മരിച്ചുവീഴുന്നത്. ഓരോ 10 മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കുകളേക്കാള്‍ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയില്‍ 40% ത്തില്‍ അധികമാണ് കുഞ്ഞുങ്ങള്‍

കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയുടെ നേരെ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സേന അറിയിച്ചിരുന്നു. അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നാണ് ഐഡിഎഫ് അവകാശപ്പെട്ടത്. ഗാസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയുടെ അടുത്താണ് ഹമാസ് സൈനിക കേന്ദ്രമെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

Related Articles

Back to top button