BREAKING NEWSKERALA

ബിനോയ് വിശ്വത്തെ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനെതിരെ പരസ്യ വിമര്‍ശനവുമായി കെഇ ഇസ്മായില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായില്‍. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം ഏറ്റെടുക്കാന്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരില്‍ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാന്‍ ഒടുവില്‍ സി പി ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഉള്‍പ്പടെ നേതാക്കള്‍ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ മരിക്കും മുമ്പ് കാനം രാജേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ വച്ച നിര്‍ദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.
കാനം രാജേന്ദ്രന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ മറ്റ് പേരുകളൊന്നും ഉയര്‍ന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെയുള്ള പൊട്ടലും ചീറ്റലുമാണ് കെഇ ഇസ്മായിലിന്റെ പ്രതികരണത്തോടെ പുറത്തേക്ക് വരുന്നത്.
വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ബിനോയ് വിശ്വം വി എസ് മന്ത്രിസഭയില്‍ മന്ത്രിയുമായിരുന്നു. എം പി എന്ന നിലയിലും കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്ന നിലയിലും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. ഇടതു സര്‍ക്കാരിന്റെ പല നയങ്ങളെയും വിമര്‍ശിക്കുന്നതില്‍ പിശുക്കു കാട്ടാത്ത ബിനോയ് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ തെറ്റുകള്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.
കാനം രാജേന്ദ്രനെ പോലെ കരുത്തനായ നേതാവിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുക പുതിയ സെക്രട്ടറിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. അതില്‍ ആദ്യത്തേതാവും കെഇ ഇസ്മായിലിന്റെ സെക്രട്ടറി പ്രഖ്യാപനത്തിനെതിരായ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ പല നയങ്ങളെയും തുറന്നെതിര്‍ക്കാന്‍ മടിക്കാതിരുന്ന ബിനോയ് വിശ്വം പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.

Related Articles

Back to top button