BREAKING NEWSNATIONAL

ലൗ ജിഹാദെന്ന് ആരോപണം, പനമ്പൂര്‍ ബീച്ചില്‍ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ ആക്രമണം; 4 പേര്‍ കസ്റ്റഡിയില്‍

ബെംഗളൂരു: മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകള്‍ ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഇടപെട്ട പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്‍ത്‌വാല സ്വദേശി പ്രശാന്ത് ഭണ്ഡാരി, ബെല്‍ത്തങ്കടി സ്വദേശികളായ ഉമേഷ്, സുധീര്‍, കീര്‍ത്തന്‍ പൂജാരി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ രാമസേന എന്ന തീവ്രഹിന്ദു സംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടര്‍ന്ന് പനമ്പൂര്‍ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles

Back to top button