BREAKING NEWSKERALA

മൃതദേഹം കൊണ്ടുപോയത് എന്റെയും മകന്റെയും പൂര്‍ണ സമ്മതത്തോടെ: ഇന്ദിരയുടെ ഭര്‍ത്താവ്

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധം പൂര്‍ണ അനുമതിയോടെയെന്ന് ഇന്ദിരയുടെ കുടുംബം. താനും തന്റെ മകനും അനുമതി നല്‍കിയിരുന്നെന്ന് ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് കേസിന്റെ പശ്ചാത്തലതത്തിലാണ് പ്രതികരണം. മൃതദേഹവുമായി പ്രതിഷേധിച്ചത് ഭര്‍ത്താവിന്റെയും മകന്റെയും പൂര്‍ണ അനുമതിയോടെയെന്നും പൂര്‍ണ ഉത്തരവാദിത്വം തനിക്കെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പ്രതികരിച്ചു. കോതമംഗലത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
”കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചതായി പരാതിയില്ല. എന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്. അവരുടെ പ്രതിഷേധം കൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്.”രാമകൃഷ്ണന്‍ പറഞ്ഞു.
ഇതേസമയം മൃതദേഹവുമായുള്ള പ്രതിഷേധത്തില്‍ എതിര്‍പ്പുമായി ഇന്ദിരയുടെ സഹോദരന്‍ സുരേഷ് രംഗത്തെത്തി. മൃതദേഹം പ്രതിഷേധത്തിന് കൊണ്ടുപോയത് കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി.
”വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ല. മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയത് കുടുംബത്തിന്റെ അനുമതിയോടെയല്ല. കലക്ടറോട് മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി”സുരേഷ് പറഞ്ഞു. തിങ്കളാഴ്ചത്തെ പൊലീസ് നടപടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് സുരേഷിന് പരുക്കേറ്റിരുന്നു.
ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തിനു മേല്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. മൃതദേഹമടങ്ങിയ ഫ്രീസര്‍ ആംബുലന്‍സില്‍ കയറ്റിയ ശേഷം ഡോര്‍ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
തിങ്കളാഴ്ച രാവിലെ കൃഷിയിടത്തില്‍ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇന്ദിര രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button