BREAKING NEWSKERALALATEST

ഹൈക്കമാന്‍ഡ് തീരുമാനിച്ചു; ടി.എന്‍ പ്രതാപന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി.എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂര്‍ സ്ഥാനാര്‍ഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ ആഞ്ഞടിച്ചും ടി.എന്‍ പ്രതാപനെ പുകഴ്ത്തിയും മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കേരളത്തിനു വേണ്ടി ശബ്ദിച്ച ഏക കോണ്‍ഗ്രസ് എംപി ടി.എന്‍ പ്രതാപനാണെന്നും അദ്ദേഹത്തിന് മാത്രം കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ടി ശബ്ദച്ചത് കൊണ്ടാണോ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസ് എംപി മാര്‍ പാര്‍ലമെന്റില്‍. കേരളത്തിന് വേണ്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റമാണ് കോണ്‍ഗ്രസ് വരുത്തിയത്. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെയും വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെയുമാണ് മത്സരിപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കുകയാണ്.
ബിജെപിക്ക് ഇന്ത്യയില്‍ തന്നെ കൊടുക്കുന്ന മറുപടി തൃശൂരില്‍ നിന്നായിരിക്കുമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. വര്‍ഗീയതയെ മണ്ണില്‍ നിന്നും തുടച്ച് നീക്കും. പിതാവ് അന്തിയുറങ്ങുന്ന മണ്ണില്‍ നിന്ന് തന്നെ വര്‍ഗീയത തുടച്ച് നീക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം പ്രചാരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ടി എന്‍ പ്രതാപന്‍ രംഗത്തെത്തി.
‘ഞാന്‍ പണ്ടേ പറഞ്ഞതാണ് തൃശൂരിന്റെ ഈ മണ്ണ് ഒരു വര്‍ഗ്ഗീയവാദിക്കും കൊടുക്കില്ല എന്ന്. എല്ലാ വര്‍ഗ്ഗീയവാദികളും ഒറ്റുകാരും ഇവിടെ കടപുഴകും. ചതിക്കും വഞ്ചനക്കും ഈ നാട് തക്കതായ മറുപടി നല്‍കും. സംഘപരിവാരം കണ്ട സ്വപ്നങ്ങള്‍ മൂന്നാം സ്ഥാനത്ത് മൂക്കുകുത്തി വീഴും.നമ്മുടെ സ്വന്തം മുരളിയേട്ടന്‍ ഇറങ്ങി. ഇനി പൂരം. മ്മ്ടെ പൊടിപൂരം!’ ടി എന്‍ പ്രതാപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button