BREAKING NEWSKERALALATEST

അനിലിനെതിരേ രേഖകളുമായി നന്ദകുമാര്‍; ശോഭ സുരേന്ദ്രന്‍ പത്തുലക്ഷം വാങ്ങിയെന്നും ആരോപണം

ന്യൂഡല്‍ഹി: അനില്‍ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുമായി ടിജി നന്ദകുമാര്‍. കാള്‍ ലെറ്ററിന്റ പകര്‍പ്പും അനില്‍ ആന്റണിക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത എഫ്‌ഐആറും തന്നെ ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളുമാണ് ടിജി നന്ദകുമാര്‍ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാന്‍ വന്നപ്പോള്‍ ഉപയോഗിച്ച കാര്‍ നമ്പറും ടിജി നന്ദകുമാര്‍ പുറത്തുവിട്ടു.
എന്‍ഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ വിധേയമാകും എന്ന് നന്ദകുമാര്‍ പറഞ്ഞു. ഫോട്ടോ താന്‍ എടുത്തതല്ല. യാദൃശ്ചികമായി ഡ്രൈവര്‍ എടുത്തതാണ്. തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയ ബിജെപി യുടെ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ്. എഗ്രിമെന്റ് ഇല്ലാതെയാണ് പണം നല്‍കിയത്. ശോഭ സുരേന്ദ്രന്‍ നേരിട്ട് തന്നെ വിളിച്ചു.
ഇത് സ്ഥാനാര്‍ഥികള്‍ക്കെതിരായ പ്രചരണം അല്ല. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. താന്‍ കുഴപ്പക്കാരന്‍ എന്ന് പറയുന്ന സമൂഹത്തിലെ ഇത്തരം ആളുകളാണ് കുഴപ്പക്കാര്‍. കെ സുരേന്ദ്രനും അനില്‍ ആന്റണിക്കും വക്കീല്‍ നോട്ടീസ് അയച്ചു. അനില്‍ ആന്റണി വക്കീല്‍ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. താന്‍ കാട്ടു കള്ളനാണ് എന്നും വിഗ്രഹ മോഷ്ടാവാണ് എന്നുമുള്ള ആരോപണത്തിലാണ് നോട്ടീസ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ താന്‍ വീണ്ടും വരും. തന്റെ പേരില്‍ കേസോ അറസ്റ്റോ വന്നാലും ഭയമില്ല. തനിക്കെതിരെ മാനഷ്ടക്കേസ് നല്‍കിയാല്‍ പിജെ കുര്യന്‍ സാക്ഷിയാകും. കേരളത്തിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ക്കയച്ച പണം കിട്ടിയില്ല. കേരളത്തിലേക്ക് പണം കൊണ്ടുവരാന്‍ ഏല്‍പ്പിച്ച ഹവാലാക്കാരന്‍ ഇന്ത്യ വിട്ടുപോയി. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചിരുന്നത്. മറ്റു പലരെയും അനില്‍ ആന്റണി പണം വാങ്ങി പറ്റിച്ചിട്ടുണ്ട്. പ്രതിരോധ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് പറ്റിച്ചത്. അനില്‍ ആന്റണിയുമായി ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ല. അനില്‍ കളങ്കിതനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട് എന്നും ടിജി നന്ദകുമാര്‍ പറഞ്ഞു.

Related Articles

Back to top button