BREAKING NEWSKERALA

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരുവീട്ടില്‍, വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവും മരിച്ചനിലയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റര്‍ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം. യുവതിയെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് കുടുംബം യാത്രപോയത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് വിവരം. പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് അനിലയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
യുവതിയുടെ മൃതദേഹത്തിന് സമീപം ചോരക്കറകളുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത് അന്നൂരില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ്. ഇതുസംബന്ധിച്ചും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button