BREAKING NEWSENTERTAINMENTKERALALATESTMALAYALAM

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞു

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. 22ന് കേസ് വീണ്ടും പരിഗണിക്കും. ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ്.
കേസില്‍ പൊലീസ് ബാങ്ക് രേഖകള്‍ തേടിയിരുന്നു. പരാതിക്കാരനുനം നിര്‍മാതാക്കളുമായി നടത്തിയ ഇടപാടുകളുടെ രേഖകളാണ് ശേഖരിക്കുന്നത്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെ രേഖകള്‍ ലഭിച്ച ശേഷം ചോദ്യം ചെയ്യും.
പരാതിക്കാരനായ സിറാജ് വലിയത്തറയും നിര്‍മ്മാതാക്കളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിര്‍മ്മാണത്തിന് നല്‍കിയതെന്നും ഇതില്‍ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നല്‍കിയതെന്നുമാണ് മൊഴി.
സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. എറണാകുളം സബ്കോടതിയുടെ നിര്‍ദേശപ്രകാരം മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതി നടപടി. ഏഴ് കോടി മുടക്കിയിയിട്ട് ലാഭവിഹിതം നല്‍കിയില്ലെന്ന് പരാതി.
ആഗോളതലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കളക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ മുഖേന ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 22 കോടി രൂപ ചെലവ് വരുമെന്നു പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button