BREAKINGKERALA

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ആരോപണവിധേയര്‍ക്ക് മെമ്മോ നല്‍കി; പരാതിയില്‍ നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണസംഘം കോളജ് അധികൃതരുടെ മൊഴി രേഖപ്പെടുത്തി. അമ്മുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചെന്ന് പ്രിന്‍സിപ്പാളിന്റെ മൊഴി. ആരോപണ വിധേയരായ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും മെമ്മോ നല്‍കിയെന്നും മൊഴി നല്‍കി. രക്ഷിതാക്കളുമായി പതിനെട്ടാം തീയതി കോളജില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലാസ്സില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ത്തു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങളെക്കുറിച്ച് അമ്മു രേഖ മൂലം കോളേജില്‍ പരാതി നല്‍കിയിട്ടില്ലെന്നും മൊഴി. കോളജ് സ്വീകരിച്ച നടപടിക്രമങ്ങളുടെ ഫയല്‍ അന്വേഷണ കമ്മീഷന് കൈമാറി. കോളജ് അധികൃതര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. ആരോപണ വിധേയരായ മൂന്നു പെണ്‍കുട്ടികളുടെ മൊഴി പിന്നീട് രേഖപ്പെടുത്തും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതര്‍ വിവരം അറിയിക്കാന്‍ വൈകിയിരുന്നു. ആംബുലന്‍സില്‍ പോകവേ ശ്രീകാര്യം എത്തുമ്പോള്‍ അമ്മുവിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ദുരൂഹത ആരോപിച്ച് കുടുംബം രം?ഗത്തെത്തിയിരുന്നു.
അമ്മുവിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ വിദ്യര്‍ത്ഥിനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Related Articles

Back to top button