BREAKINGKERALA
Trending

ചങ്കിടിപ്പോടെ മുന്നണികള്‍; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കോഴിക്കോട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍. ആദ്യ ഫല സൂചനകള്‍ ഒന്പത് മണിയോടെ അറിയാം.
പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ-എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികള്‍. എന്നാല്‍ പാലക്കാടും വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. പോളിംഗ് കുറവിലും ആത്മവിശ്വാസത്തിലാണ് പാലക്കാട്ടെ മുന്നണികള്‍. എല്‍ഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകള്‍ ലഭിക്കുമെന്ന് LDF സ്ഥാനാര്‍ഥി ഡോക്ടര്‍ പി സരിനും, അയ്യായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും പറഞ്ഞു.
ചേലക്കരയില്‍ ആകെ പോള്‍ ചെയ്തത് 72.77% വോട്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 4 ശതമാനം കുറവ്. ഈ നാല് ശതമാനത്തിലാണ് മുന്നണികളുടെ നെഞ്ചിടിപ്പ്. അവസാനവട്ട കണക്കുകൂട്ടലുകളില്‍ കഷ്ടിച്ചു കയറിക്കൂടാമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തിയത് 39400 വോട്ടിന്റെ ഭൂരിക്ഷത്തില്‍. ഇക്കുറി അതിനോടടുക്കാനാവില്ല. 10000 – 15000 വരെ മാത്രമാണ് പ്രതീക്ഷ. ആത്മവിശ്വാസത്തിനപ്പുറം ജാഗ്രതക്കുറവുണ്ടായെന്നാണ് മുന്നണിയിലെ തന്നെ വിമര്‍ശനം.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്ക് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ പ്രചാരണഘട്ടത്തില്‍ ഉടനീളം പറഞ്ഞിരുന്നത്. എന്നാല്‍ പോളിംഗ് കഴിഞ്ഞതോടെ അതിപ്പോള്‍ നാല് ലക്ഷത്തിലേക്ക് ചുരുങ്ങി. കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെ വോട്ടുവിഹിതം ഇക്കുറി ഉണ്ടാകുമോ എന്നാണ് എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ആശങ്ക.

Related Articles

Back to top button