BREAKINGKERALA

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്: വിവാദമായതോടെ ഇടപെട്ട് മന്ത്രി വീണാ ജോര്‍ജ്, വിശദീകരണം തേടി

തിരുവനന്തപുരം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെയടക്കം അനുമതിയും നിര്‍ദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി ആശുപത്രി അധികൃതരെത്തിയത്. താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വ്യാഴാഴ്ച രാത്രിയാണ് രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടന്നത്.
സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button