ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫീസ് നിര്‍ണയ സമിതിക്ക് എതിരെ ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണം എന്ന ആവശ്യവും കോടതി തള്ളി. ഇതോടെ ഈ അധ്യയന വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലുള്ള ഫീസ് നല്‍കാം എന്ന് രേഖമൂലം എഴുതി നല്‍കേണ്ടി വരും.
2020- 21 അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി ആണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്താല്‍ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആണ്. അന്തിമ ഉത്തരവ് പുറപ്പെടുവിച്ച ശേഷം അതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാവുന്നത് ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി
2019ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന് നിയമം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണയിക്കാനുള്ള അധികാരം കമ്മീഷനണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന് ഇതുവരെയും നിലവില്‍ വന്നിട്ടില്ല. അതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവില്‍ വന്ന സംസ്ഥാന ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് എന്നിവര്‍ ചൂണ്ടിക്കാട്ടി.
ചില കോളേജുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് 22 ലക്ഷം രൂപ വരെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഫീസ് നിര്‍ണയ സമിതിയുടെ അധ്യക്ഷന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണ്. സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണം എന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാമര്‍ശങ്ങള്‍ വ്യക്തിപരമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഫീസ് നിര്‍ണയിക്കാന്‍ ഉള്ള രേഖകള്‍ ഹാജരാക്കി എങ്കിലും ഫീസ് നിര്‍ണയ സമിതി വാര്‍ഷിക ഫീസ് നിശ്ചയിക്കാന്‍ നടപടി സ്വീകരിച്ചില്ല എന്ന് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ഫീസിന് ഒപ്പം ചെറിയ വര്‍ദ്ധനവ് വരുത്തി ആണ് ഫീസ് നിര്‍ണയിച്ചത്. ഇത് നിയമത്തിന് എതിരാണ് എന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദാവെ, അഭിഭാഷകര്‍ ആയ ഹാരിസ് ബീരാന്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി. സീനിയര്‍ അഭിഭാഷകന് വി ഗിരി, അഭിഭാഷകര്‍ ആയ എം ആര് രമേശ് ബാബു, രാകേന്ദ് ബസന്ത് എന്നിവര്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായത്.