BREAKINGINTERNATIONALWORLD

ഹൈടെക്ക്, ഹൈടെക്ക്; എഐ സഹായത്തോടെ കോപ്പിയടിക്കാന്‍ ശ്രമം, വിദ്യാര്‍ത്ഥിയെ പൊക്കി

പരീക്ഷയില്‍ കോപ്പിയടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഒരുപക്ഷേ, പരീക്ഷകള്‍ ആരംഭിച്ച കാലം മുതല്‍ തന്നെ ഈ കോപ്പിയടിയും തുടങ്ങിയതായിരിക്കണം. തുണ്ടു കടലാസ്സുകള്‍ ഒളിപ്പിച്ചുവെച്ചുള്ള സാധാരണ കോപ്പിയടിയുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. സാങ്കേതികവിദ്യ അത്രകണ്ട് വളര്‍ന്നതോടെ കോപ്പിയടിയും ഹൈടെക് ആയി മാറിയിരിക്കുകയാണ്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോപ്പിയടിച്ച ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞദിവസം പിടിയിലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ കോപ്പിയടിയാണ് പ്രധാന ചര്‍ച്ചാ വിഷയം.
തുര്‍ക്കിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളാണ് തങ്ങളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ അല്പം ഹൈടെക്കായി കോപ്പിയടിക്കാനുള്ള വഴികള്‍ കണ്ടെത്തിയത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഇവരുടെ നൂതന കോപ്പിയടി ശ്രമം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ആദ്യ കേസാണിതെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷാഹാളില്‍ ഉണ്ടായിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോപ്പിയടി യെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പ്രധാന സൂത്രധാരന്‍ ഒരാളായിരുന്നു എന്നാണ് ഇസ്പാര്‍ട്ടയിലെ പൊലീസ് വിഭാഗം വെളിപ്പെടുത്തുന്നത്.
ആരെയും അമ്പരപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങളുമായാണ് ഈ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ എത്തിയത്. അതില്‍ പ്രധാനം ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ഒരു റൂട്ടര്‍ ആയിരുന്നു. ഇത് വിദ്യാര്‍ത്ഥി ഒളിപ്പിച്ചു വച്ചിരുന്നത് ഷൂവിന്റെ അടിയിലായിരുന്നു. കൂടാതെ, ഒരു ക്രെഡിറ്റ് കാര്‍ഡ് ഹോള്‍ഡറില്‍ ഒളിപ്പിച്ച ഒരു ചെറിയ സ്മാര്‍ട്ട്ഫോണും, ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിപ്പിച്ച ഒരു ഹൈ-ഡെഫനിഷന്‍ ക്യാമറയും, ചെവിയില്‍ ഒരു ചെറിയ ഹെഡ്സെറ്റും ഉണ്ടായിരുന്നു. ഷര്‍ട്ട് ബട്ടണിലെ ക്യാമറ ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്തു, ഉത്തരങ്ങള്‍ ലഭിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ എഐ ആക്‌സസ് ചെയ്തു. പിന്നെ ഹെഡ്‌സെറ്റിലൂടെ ഉത്തരങ്ങള്‍ കേട്ടു. ഉപകരണങ്ങളുടെ ഈ മികച്ച ഉപയോഗം പരീക്ഷകളില്‍ തീര്‍ത്തും ഹൈടെക് ആയി കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥിയെ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്.
പക്ഷേ, പരീക്ഷാഹാളില്‍ വച്ച് ഉണ്ടായ ചില സംശയാസ്പദമായ പെരുമാറ്റമാണ് ഈ വിദ്യാര്‍ഥി പിടിക്കപ്പെടാന്‍ കാരണമായത്. സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന സംവിധാനങ്ങള്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button