KERALALATEST

അഭിപ്രായങ്ങളെ മാനിക്കുന്നു, ശൈലജയ്ക്ക് ഇളവ് നല്‍കേണ്ടതില്ലെന്നുള്ളത് പൊതുതീരുമാനം: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.കെ. ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതിനെതിരെയുള്ള അഭിപ്രായങ്ങളെ മാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത് അവരുടെ പൊതുവായിട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം ഞങ്ങള്‍ മാനിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അവരെല്ലാം കൂടെയുണ്ടായിരുന്നു. അതിന്റെ ഭാഗമായി സര്‍ക്കാരിന് നല്ലനിലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന തോന്നലിന്റെ ഭാഗമായാണ് അത്തരം പ്രതികരണങ്ങള്‍ വന്നിട്ടുള്ളത്മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ഞങ്ങള്‍ എടുത്തിട്ടുള്ള സമീപനം പുതിയ ആളുകള്‍ വരിക എന്നുള്ളതാണ്. നേരത്തെ പ്രവര്‍ത്തിച്ച എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ആ മികവ് കാട്ടിയവരില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ എടുത്തത്. അതിന്റെ ഭാഗമായാണ് ആ തീരുമാനം വന്നത്. ആ അഭിപ്രായം പ്രകടിപ്പിച്ചവരുടെ എല്ലാം ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. അതിന് നന്ദിയും പ്രകടിപ്പിക്കുന്നു. പക്ഷെ പൊതുവില്‍ എടുത്ത തീരുമാനം ഇളവ് വേണ്ടതില്ല എന്നതാണ്. അതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അങ്ങനെ ഒരു ഇളവ് കൊടുത്താല്‍ ഒരുപാടുപേര്‍ക്ക് നല്‍കേണ്ടി വരുമെന്നും പിണറായി വ്യക്തമാക്കി.
ശൈലജ ടീച്ചര്‍ ഇളവിന് അര്‍ഹയായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇളവിന് പലരും അര്‍ഹരായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അങ്ങനെ നോക്കിയാല്‍ മികച്ച പ്രകടനം നടത്തിയ ഒരുപാട് ആളുകളുണ്ട്. നാടും രാജ്യവും ലോകവുമൊക്കെ ശ്രദ്ധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച ഒട്ടേറെപ്പേരെയല്ലേ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. ഒരു പുതിയ കാഴ്ച്ചപ്പാട്പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഎമ്മിന് കഴിയും. അതാണ് സിപിഎം സ്വീകരിച്ച നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ശൈലജയുടെ അഭാവം എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കാണുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാരണം എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടമായാണ് നടക്കുന്നത്. ആ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഒരു കുറവും ഉണ്ടാകില്ല. നല്ല മികവോടു കൂടി തുടര്‍ന്നും കാര്യങ്ങള്‍ നടത്താനാവുമെന്നാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശൈലജയ്ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു ചില പി.ബി. അംഗങ്ങളും അതൃപ്തി അറിയിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെന്ന വിധത്തിലുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button