LATESTTravelWORLD

ഒരു ചിറക് പിങ്ക്, മറ്റേത് മഞ്ഞ, ഒരേസമയം ആണും പെണ്ണുമായി ഒരു പക്ഷി

പാതി ശരീരം ആണും പാതി പെണ്ണുമായ പക്ഷിയെ കണ്ടെത്തി. യുഎസിലെ പവര്‍മില്‍ നേച്ചര്‍ റിസര്‍വിലെ കാര്‍നെഗി മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയുടേതാണ് കണ്ടെത്തല്‍. ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇവിടെ ഇത്തരത്തിലൊരു പക്ഷിയെ കണ്ടെത്തുന്നത്.
പക്ഷിയുടെ ജനിതക മാറ്റം എങ്ങനെ സംഭവിച്ചുവെന്നുള്ളത് കണ്ടെത്താന്‍ പഠനം നടത്തുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നാണ് ഈ ജനിതക വ്യതിയാനത്തിന് പറയുന്നത്. പത്ത് ലക്ഷത്തില്‍ ഒന്ന് എന്ന നിലയ്ക്കാണ് ഇത്തരത്തിലുള്ള പക്ഷികളെ കാണാറുള്ളത്.
‘സംഘത്തിലുള്ള എല്ലാവരും വളരെയധികം വളരെ ആവേശത്തിലാണ്. വളരെ അപൂര്‍വ്വമായ ഒന്ന് കണ്ടെത്തിയതിന്റെ സന്തോഷം എല്ലാവര്‍ക്കുമുണ്ട്. കാര്‍നെഗി മ്യൂസിയം ഓഫ് നാച്ചുറല്‍ പ്രോഗ്രാം മാനേജര്‍ ആനി ലിന്‍ഡ്‌സെ പറഞ്ഞു.
ഇതുവരെ ഇത്തരത്തിലുള്ള അഞ്ച് പക്ഷികളെയാണ് കണ്ടെത്തിയിരിക്കുന്നത്. 15 വര്‍ഷം മുമ്പാണ് ഇത്തരമൊരു കണ്ടെത്തല്‍ കാര്‍നെഗി മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ അവസാനമായി നടന്നത്.
ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നാണ് ഈ പ്രതിഭാസത്തിനു പറയുന്നത്. പത്ത് ലക്ഷത്തില്‍ ഒന്ന് എന്ന നിലയ്ക്കായതിനാല്‍ ഇത്തരത്തില്‍ ജനിതക മാറ്റം സംഭവിച്ച ജീവികള്‍ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
നിറ വ്യത്യാസമാണ് ജനിതക മാറ്റമുള്ള പക്ഷികളെ തിരിച്ചരിയാന്‍ സഹായിക്കുന്നത്. 800,000 പക്ഷികളാണ് പവര്‍മില്‍ നേച്ചര്‍ റിസര്‍വിലുള്ളത്.
റോസ് ബ്രെസ്റ്റഡ് ഗ്രോസ്ബീക്ക് എന്നാണ് പക്ഷിയുടെ പേര്. നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയിലെ ആണിനേയും പെണ്ണിനേയും തിരിച്ചറിയുന്നത്. ആണ്‍ പക്ഷികളുടെ ചിറകിന്റെ ഉള്‍ഭാഗത്ത് പിങ്ക് നിറവും പെണ്‍ പക്ഷികള്‍ക്ക് ഓറഞ്ച് നിറവുമുണ്ട്.എന്നാല്‍ ഈ പക്ഷിയുടെ ശരീരത്തിന്റെ പാതി പിങ്കും മറുപാതി ഓറഞ്ചുമാണ്. ഇതാണ് ആണും പെണ്ണുമായ പക്ഷിയെ തിരിച്ചറിയാന്‍ നിരീക്ഷകരെ സഹായിച്ചത്.
ഈ ജനിതക മാറ്റത്തെ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നാണ് വിളിക്കുന്നത്. (ഗ്യാന്‍ എന്നാല്‍ പെണ്ണിന് ഗ്രീക്കില്‍ പറയുന്ന വാക്ക്, ആന്‍ഡ്രോ എന്നാല്‍ പുരുഷന്‍, മോര്‍ഫ് എന്നാല്‍ വൈവിധ്യം).
ഗൈനാന്‍ഡ്രോമോര്‍ഫിസം പക്ഷികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇനിയും വ്യക്തമല്ല.
‘പക്ഷിയുടെ ഇണ ചേരാനുള്ള കഴിവിനെ ഇത് തീര്‍ച്ചയായും ബാധിക്കും. ശരീരത്തിലെ പെണ്‍ ഭാഗത്ത് ഒരു അണ്ഡാശയം ഉണ്ടോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഉണ്ടെങ്കില്‍ അതിന് ആണ്‍ ഇണയെ ആകര്‍ഷിക്കാനും പ്രത്യുല്‍പാദനം നടത്താനും സാധിക്കും.’ ആനി ലിന്‍ഡ്‌സെ പറഞ്ഞു.
പ്രജജന കാലമല്ലാത്തതിനാല്‍ ഇതിന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ കൂടുതല്‍ പഠനത്തിലൂടെ മാത്രമേ ഈ പക്ഷിയുടെ ജനിതക സ്വഭാവത്തെ പഠിക്കാന്‍ സാധിക്കൂ.
പക്ഷിക്ക് ഏകദേശം ഒരു വയസ് പ്രായമാണുള്ളത്. അതായത് പ്രായപൂര്‍ത്തിയാകുന്നതുവരെ അതിന് ജീവിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഗൈനാന്‍ഡ്രോമോര്‍ഫിസം ചിലന്തികളിലും കോഴികളിലുമൊക്കെ കാണാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പക്ഷികളുടെ മുട്ടയിലുണ്ടാകുന്ന ജനിതക മാറ്റമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്. പുരുഷസ്ത്രീ കോശങ്ങള്‍ ഒരു ബ്രൂണത്തിന് രൂപം നല്‍കുന്നതാണ് ഇതിനു കാരണം. പക്ഷിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച തൂവല്‍ ഉപയോഗിച്ച് ഈ ജനിതക മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് ആനി ലിന്‍ഡ്‌സെ പറഞ്ഞു.

Related Articles

Back to top button