ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ റിസര്‍വ് ദിനത്തിലെ കളിയില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. വിരാട് കൊഹ്‌ലിയെയും ചേതേശ്വര്‍ പൂജാരയെയും വീഴ്ത്തി പേസര്‍ കെയ്ല്‍ ജയ്മിസണാണ് കിവീസിന് നിര്‍ണായക വിക്കറ്റുകള്‍ സമ്മാനിച്ചത്.
64ന് 2 എന്ന സ്‌കോറില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 71ല്‍ നില്‍ക്കെ കൊഹ്‌ലിയെ നഷ്ടമായി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പൂജാരയും ജയ്മിസന്റെ കെണിയില്‍ വീണു. ന്യൂസിലന്‍ഡിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലാണ്. പതിനാറ് റണ്‍സോടെ റിഷഭ് പന്തും ആറ് റണ്ണുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സിലേതുപോലെ ഇന്‍സ്വിങറില്‍ കൊഹ്‌ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കാനാണ് ജയ്മിസണ്‍ തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ ജയ്മിസന്റെ തന്ത്രം തിരിച്ചറിഞ്ഞ ഇന്ത്യന്‍ നായകന്‍ ഓഫ് സ്‌ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തില്‍ ബാറ്റുവെച്ച വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിംഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 13 റണ്‍സായിരുന്നു കൊഹ്‌ലിയുടെ സംഭാവന. തൊട്ടുപിന്നാലെ സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലാണ് പൂജാരയും വീണത്. പൂജാരയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ റോസ് ടെയ്‌ലര്‍ അനായാസം കൈയിലൊതുക്കി. 15 റണ്‍സാണ് പൂജാര നേടിയത്.
ജയപ്രതീക്ഷ ഏതാണ്ട് അസ്തമിച്ച ഇന്ത്യ സമനിലക്കുവേണ്ടിയാണ് പൊരുതുന്നത്. ആറ് വിക്കറ്റ് ശേഷിക്കെ 45 റണ്‍സിന്റെ ആകെ ലീഡാണ് ഇന്ത്യക്കുള്ളത്. ക്രീസിലുള്ള അവസാന അംഗീകൃത ബാറ്റിംഗ് ജോടിയായ റിഷഭ് പന്തിന്റെയും അജിങ്ക്യാ രഹാനെയുടെയും പ്രകടനങ്ങളാകും ഇനി ഇന്ത്യക്ക് ഏറെ നിര്‍ണായകം.
ഭേദപ്പെട്ട ലീഡ് നേടി ന്യൂസിലന്‍ഡിനെ ബാറ്റിങിന് ക്ഷണിച്ച് അവരെ ഓള്‍ ഔട്ടാക്കുക എന്നത് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ പരമാവധി ഓവറുകള്‍ പിടിച്ചു നില്‍ക്കാനാവും ഇന്ത്യയുടെ ശ്രമം. ഇന്ന് പരമാവധി 98 ഓവറുകളാണ് പന്തെറിയാനാവുക