BREAKING NEWSKERALA

കണ്ണൂര്‍ വി.സി ക്രിമിനല്‍, തന്നെ ആക്രമിക്കാന്‍ ഒത്താശചെയ്‌തെന്നും ഗവര്‍ണര്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍വച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് പിന്നില്‍ സര്‍വകലാശാല വി.സിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണമുന്നയിച്ചു.
‘2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നു. തന്റെ എ.ഡി.സി. ആയിരുന്ന മനോജ് യാദവിന്റെ വസ്ത്രം കീറിയിരുന്നു. രണ്ട് പ്രാവശ്യം ഇത്തരത്തില്‍ എനിക്കെതിരെ ആക്രമണം നടന്നു. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ച വി.സിയുടെ ജോലി എന്തായിരുന്നു? അദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ആള്‍ ഒന്നുമല്ലായിരുന്നല്ലോ? സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതല്ലേ? രാജ്ഭവനില്‍ നിന്ന് ചോദിച്ച റിപ്പോര്‍ട്ട് അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. കണ്ണൂര്‍ വൈസ് ചാന്‍സ്‌ലര്‍ ഒരു ക്രിമിനലാണ്. എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ അദ്ദേഹവും ഭാഗമായി.’ ഗവര്‍ണര്‍ ആരോപിച്ചു.
വി.സി. കണ്ണൂര്‍ സര്‍വകലാശാല നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഗവര്‍ണര്‍, നിരവധി നിയമനങ്ങള്‍ അനധികൃതമായി നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹം ഒരു വി.സിയെ പോലെയല്ല പെരുമാറുന്നത്. പാര്‍ട്ടി കേഡറിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. വി.സിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ രീതിയില്‍ ഏതെങ്കിലും വൈസ് ചാന്‍സ്‌ലര്‍ക്കെതിരായി പൊതുയിടത്തില്‍ സംസാരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ എന്നെ അതിന് നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്. കണ്ണൂര്‍ സര്‍വകലാശ വൈസ് ചാന്‍സ്‌ലര്‍ എല്ലാ പരിധിയും ലംഘിച്ചുവെന്ന് ഗവര്‍ണര്‍ രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അതൊക്കെ മാറ്റി നിര്‍ത്തൂ, ഈ വ്യക്തി ഇരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

Back to top button