കോട്ടയം: മണർകാട്ടെ പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി വെട്ടേറ്റു മരിച്ച സംഭവത്തിൽ, കൊലപാതകത്തിന് പിന്നിൽ ഭർത്താവു മാത്രമല്ല, കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി യുവതിയുടെ സഹോദരൻ. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ യുവതിയെ കൊലപ്പെടുത്തിയതെന്നും സഹോദരൻ പറഞ്ഞു.
മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി. അതിനായി യുവതിയെ നിർബന്ധിക്കും. എതിർപ്പു പറയുമ്പോൾ കഠിനമായി ഉപദ്രവിക്കും. മുടിക്കുത്തിന് വലിച്ചിഴക്കും. കുട്ടികളെയും അയാൾ മര്‍ദ്ദിക്കും. അവരെ അസഭ്യം വിളിക്കും. ഇതേത്തുടര്‍ന്നാണ് ഭയന്ന് സഹോദരി വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരന്‍ പറഞ്ഞു.
ഒരു മാസം മുമ്പ് കാസര്‍കോട് ഒരു കമ്പനിയില്‍ സഹോദരി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ട്രെയിനിൽ പോയി. താനും സുഹൃത്തും കൂടെ പോയിരുന്നു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞപ്പോൾ ഒരാള്‍ പിന്തുടരുന്നതായി സംശയം തോന്നി, സഹോദരി അക്കാര്യം അറിയിച്ചു. തുടർന്ന് പോയി നോക്കിയപ്പോൾ അത് ഷിനോ തന്നെയായിരുന്നു.
ഇതിനു പിന്നാലെ അവൻ സഹോദരിയെ ട്രെയിനിൽ നിന്നും വലിച്ചിറക്കി. തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരൻ വെളിപ്പെടുത്തി. യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിങ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് മണര്‍കാട് സ്വദേശിനിയായ യുവതി വെട്ടേറ്റു മരിച്ചത്.