BREAKING NEWSNATIONAL

‘കരുതിയത് അപകടമരണമെന്ന്, നടന്നത് കൊലപാതകം’: 77കാരന്റെ മരണത്തില്‍ മോഷ്ടാവ് അറസ്റ്റില്‍

ബംഗളൂരു: അശ്രദ്ധമായി ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത 77കാരനെ ബൈക്ക് മോഷ്ടാവായ യുവാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നവംബര്‍ 16-ാം തീയതി ഗുട്ടഹള്ളി മേഖലയിലായിരുന്നു സംഭവം. മുനേശ്വര ബ്ലോക്കിലെ താമസക്കാരനായ കൃഷ്ണപ്പ എന്ന 77കാരനാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
ഗുളികകള്‍ വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് കൃഷ്ണപ്പ ആക്രമിക്കപ്പെട്ടത്. കൃഷ്ണപ്പയുടെ സ്‌കൂട്ടറില്‍ പ്രതിയായ സര്‍ഫറാസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. വീഴാന്‍ പോയ കൃഷ്ണപ്പ അമിത വേഗതയില്‍ എത്തിയ സര്‍ഫറാസിനോട് കയര്‍ത്തു. ഇതില്‍ പ്രകോപിതനായ സര്‍ഫറാസ് കല്ലെടുത്ത് വൃദ്ധന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ കൃഷ്ണപ്പ റോഡില്‍ കുഴഞ്ഞു വീണപ്പോള്‍ സര്‍ഫറാസ് സ്ഥലം വിടുകയായിരുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ കൃഷ്ണപ്പയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ദ ചികിത്സയ്ക്കായി മഹാവീര്‍ ജെയിന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
കൃഷ്ണപ്പയുടേത് അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ കൃഷ്ണപ്പ സ്‌കൂട്ടറില്‍ നിന്ന് വീണതാണെന്നായിരുന്നു അനുമാനം. എന്നാല്‍ കൃഷ്ണപ്പയുടെ മകന്‍ സതീഷ് കുമാറിന് സംശയം തോന്നിയതിനെ തുടര്‍ന്ന് പിതാവ് വീണുകിടന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് ഒരു യുവാവ് പിതാവുമായി തര്‍ക്കിക്കുന്നതും തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം മരിച്ചതെന്നും കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ സര്‍ഫറാസ് എന്ന 33കാരനാണ് കൃഷ്ണപ്പയെ അക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.
സര്‍ഫറാസ് പ്രദേശത്തെ സ്ഥിരം ബൈക്ക് മോഷ്ടവാണെന്നും സംഭവ ദിവസവും മോഷ്ടിച്ച ബൈക്കുമായി പോകുമ്പോഴാണ് കൃഷ്ണപ്പയുടെ സ്‌കൂട്ടറില്‍ ഇടിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അപകടമരണമെന്ന് കരുതിയ സംഭവം, സതീഷ് കുമാറിന്റെ ഇടപെടലിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button