BREAKING NEWSKERALA

ബിജെപിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇപി ജയരാജന്‍

കണ്ണൂര്‍: കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജന്‍ തുറന്നടിച്ചു. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജന്‍ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയില്‍ പോകാന്‍ സുധാകരന്‍ നീക്കം നടത്തി.
ചെന്നെയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തു കഴിഞ്ഞു.സുധാകരന്‍ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്നും ഇപി പറഞ്ഞു. എനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. ഞാന്‍ ആര്‍എസ്എസുക്കാര്‍ക്കെതിരെ പോരാടി വന്ന നേതാവാണ്. അവര്‍ എന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്. ഞാന്‍ ദുബായിയില്‍ പോയിട്ട് വര്ഷങ്ങളായി.
മന്ത്രിയായപ്പോഴാണ് അവസാനം പോയത്. നിലവാരമില്ലാത്തവര്‍ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുതെന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. സുധാകരന്‍ എന്നെ വെടിവെക്കാന്‍ അയച്ച രണ്ടുപേരും ആര്‍എസ്എസുകാരാണ്. സുധാകരന് എന്നോട് പക തീര്‍ന്നിട്ടില്ല. മാധ്യമങ്ങള്‍ മാന്യത തെളിയിക്കാന്‍ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തില്‍ സുധാകരനെതീരെ നിയമനടപടി സ്വീകരിക്കും. വക്കീല്‍ നോട്ടിസ് അയക്കും. ദല്ലാള്‍ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണമെന്നും ശോഭയെ പരിചയമില്ലെന്നും ബന്ധമില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button